ഇസ്ലാമാബാദ്: കൊല്ലപ്പെടുമെന്ന് ഉറപ്പായതിനാൽ കോടതി നടപടികൾ വീഡിയോ കോൺഫറൻസ് വഴിയാക്കണമെന്ന് മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തനിക്കെതിരെയുള്ള നൂറിലധികം കേസുകൾ ഒരുമിച്ച് ആക്കണമെന്നും ഇനിയും കോടതിയിൽ ഹാജരായാൽ കൊല്ലപ്പെടുമെന്നും ഇമ്രാൻ പറഞ്ഞു. ചീഫ് ജസ്റ്റിസ് ഉമർ ആറ്റ ബന്ദിയാലിനോടാണ് ഇമ്രാൻ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
തോഷഖാന കേസിൽ ഇസ്ലാമാബാദ് കോടതിയിൽ ഹാജരായപ്പോൾ തനിക്കെതിരെ മരണക്കെണി ഒരുക്കിയിരുന്നു. തന്നെ കൊല്ലാൻ 20-ഓളം പേർ പുറത്ത് നിലയുറപ്പിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. കോടതി വളപ്പിൽ
ഇസ്ലാമാബാദ് പോലീസും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇത്തരം സംഘർഷത്തിനിടയിൽ തന്നെ ഇല്ലാതാക്കാനായിരുന്നു ശ്രമമെന്നും ഇമ്രാൻ വാദിച്ചു.
അതേസമയം, ഇമ്രാൻഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫിനെ (പിടിഐ) നിരോധിത സംഘടനയായി പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ സംബന്ധിച്ച് ചർച്ചകൾ ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ ആലോചിക്കുന്നതായി പാകിസ്താൻ ആഭ്യന്തര മന്ത്രി റാണാ സനാവുള്ളയാണ് അറിയിച്ചത്.
ഇമ്രാന്റെ വസിതിയിൽ നിന്നും ആയുധങ്ങളും പെട്രോൾ ബോംബുകളും പിടിച്ചെടുത്തതായി പോലീസ് അവകാശപ്പെട്ടതിനെ തുടർന്നാണ് പിടിഐയെ നിരോധന സംഘടനയായി പ്രഖ്യാപിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചത്.
Comments