ന്യൂഡൽഹി: ഡൽഹിയിൽ വ്യാജ വിസ നൽകി ആളുകളെ കബളിപ്പിച്ചതിന് രണ്ട്പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗോഗ്രരാജ് (31), സുശീൽ (23) എന്നിവരാണ് പിടിയിലായത്. ഡൽഹിയിലെ സുഭാഷ് നഗർ പ്രദേശത്താണ് പ്രതികൾ വ്യജ വിസ കമ്പനി നടത്തിയിരുന്നത്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ജോലി നോക്കുന്നവരെയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ 4 മാസത്തിനിടെ 300-ഓളം പേരെയാണ് ഇവർ കബളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
വ്യാജ വിസ നൽകി വിസാ കമ്പനി തന്നെ കബളിപ്പിച്ചെന്ന് ആരോപിച്ച് ഒരു യുവാവ് പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പ്രതികൾ പാസ്പോർട്ടിന് അപേക്ഷിക്കുന്നവരുടെ പക്കൽ നിന്ന് അപേക്ഷ ഫീസായി ഒരു തുക വാങ്ങാറുണ്ട്. അപേക്ഷകരുടെ മെഡിക്കൽ പരിശോധനകൾ നടത്തുന്നതിന് ഒരു ഡയനോസ്റ്റിക് സെന്ററുമായി തന്ത്രപൂർവ്വം പ്രതികൾ ബന്ധവും സ്ഥാപിച്ചിരുന്നു.
പാസ്പോർട്ടുകൾ സ്റ്റാമ്പ് ചെയ്യുന്നതിനായി നേപ്പാളിലേക്ക് അയക്കും. തുടർന്ന് സ്റ്റാമ്പ് ചെയ്ത വിസ കൈമാറിയ ശേഷം ബാക്കി തുക പ്രതികൾ ആവശ്യപ്പെടുകയും ചെയ്യും. വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിലെ പാസ്പോർട്ട് പരിശോധനയിലാണ് താൻ കബളിപ്പിക്കപ്പെട്ടതായി മനസിലായതെന്ന് യുവാവ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. യുവാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
ഓൺലൈൻ പരസ്യങ്ങളിലൂടെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് പ്രതികൾ ആളുകളെ ആകർഷിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ പക്കൽ നിന്നും ആറ് മൊബൈൽ ഫോണുകളും എട്ട് സിം കാർഡുകളും പോലീസ് കണ്ടെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments