കോഴിക്കോട് : ക്ഷേത്രകല കൂടിയായ മ്യൂറൽ ചിത്രരചന ജീവിത മാർഗമാക്കിയ കോഴിക്കോടുകാരിയാണ് സനം ഫിറോസ് . മാതാപിതാക്കളായ ഷബീർ ജാനിൽ നിന്നും സുഹറയിൽ നിന്നും പകർന്നുകിട്ടിയതാണ് സനത്തിന് കലാപാരമ്പര്യം. ചെറുപ്പം മുതൽ വരയ്‌ക്കുമായിരുന്ന സനം, വിവാഹ ശേഷമാണ് അതിനെ ഗൗരവത്തിൽ എടുത്തത്.
മ്യൂറൽ ചിത്രകാരൻ സതീഷ് തായാട്ടിൽ നിന്ന് മൂന്ന് വർഷത്തോളം സമയമെടുത്താണ് ഈ രീതി പഠിച്ചെടുത്തത്. സ്ഥിരം ചട്ടക്കൂടിൽ നിന്നും ചിത്രങ്ങളെ മുളയിലും കളിമൺ പാത്രങ്ങളിലും ലാംബ് ഷെയ്‌ഡിലുമെല്ലാം സന്നിവേശിപ്പിച്ചു. സാരി, ചുരിദാർ, ഷർട്ട്, മുണ്ട്, തുടങ്ങിയവയില്‍ എല്ലാം ചിത്രങ്ങൾ ആലേഖനം ചെയ്‌തു.
മഹാഗണപതിയിൽ തുടങ്ങിയ വര പക്ഷേ ശ്രീകൃഷ്‌ണനിലേക്ക് എത്തിയപ്പോൾ അത് മറ്റൊരു തലത്തിലേക്ക് വളർന്ന് പന്തലിച്ചു. കൃഷ്‌ണന്റെ വിവിധങ്ങളായ രൂപഭാവങ്ങളെ സനം ആസ്വദിച്ചുവരച്ചു. മനസിന് വല്ലാത്തൊരു ഊർജം നൽകുന്നതാണ് കൃഷ്‌ണന്റെ സാമീപ്യം എന്നാണ് സനം ഫിറോസ് പറയുന്നത് .താൻ വരച്ച ഒരു ചിത്രം ഗുരുവായൂരിൽ സമർപ്പിക്കാൻ കഴിഞ്ഞതും വലിയ ഭാഗ്യമായി അവർ കാണുന്നു.
നിലവിൽ ശ്രീകൃഷ്‌ണ ഭഗവാന്റെ അവതാരോദ്ദേശം തന്നെ ചിത്ര പരമ്പരയിലൂടെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സനം വെണ്ണക്കണ്ണനില്‍ നിന്ന് തുടങ്ങി തോഴിമാരിലൂടെ വളർന്ന് ഗീതോപദേശത്തിൽ എത്തിനിൽക്കുന്ന പല ഘട്ടങ്ങളാണ് മ്യൂറൽ ചിത്രകലയായി പുറത്തുവരാനിരിക്കുന്നത്.
ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുന്ന മകൾ സനൂഫർ ഖാനും , എഞ്ചിനീയറിങ് വിദ്യാർഥിയായ മകൻ ഫർദീൻ ഖാനും പരസ്യ മേഖലയിൽ ജോലി ചെയ്യുന്ന ഭർത്താവ് ഫിറോസ് ഖാനും സനത്തിന് കൂട്ടായി ഒപ്പമുണ്ട് .
Comments