തിരുവനന്തപുരം : തിരുവനന്തപുരത്ത് പതിനേഴുകാരന്റെ മരണം മയക്കുമരുന്ന് നൽകിയതിനാലെന്ന പരാതിയുമായി കുടുംബം. പെരുമാതുറ തെരുവിൽ വീട്ടിൽ സുൽഫിക്കർ-റജില ദമ്പതികളുടെ മകൻ ഇർഫാൻ ആണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ചില സുഹൃത്തുക്കൾ ചേർന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചുവെന്ന് ഇർഫാൻ പറഞ്ഞിരുന്നതായി മാതാപിതാക്കൾ ആരോപിച്ചു. ഇതിന് ശേഷം ഇർഫാന് ശാരീരിക അസ്വസ്ഥതകൾ നേരിട്ടതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും മാതാവ് റജുല പറഞ്ഞു.
തിങ്കളാഴ്ച വൈകുംന്നേരം ആറ് മണിയോടെ ഇർഫാനെ സുഹൃത്തുക്കളിൽ ഒരാൾ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ട് പോയിരുന്നു. വൈകിട്ട് ഏഴ് മണിയോടെ വീടിന് സമീപത്ത് ഇർഫാനെ ഉപേക്ഷിച്ച് ഇവർ കടന്നു കളയുകയായിരുന്നു. വീട്ടിലെത്തിയ ഇർഫാൻ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ഛർദ്ദിക്കുകയും ചെയ്തതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
പ്രഥമിക പരിശോധന ഘട്ടത്തിൽ ഇർഫാൻ എന്തോ ലഹരി ഉത്പന്നം ഉപയോഗിച്ചിട്ടുണ്ടെന്ന് ഇവർ ഡോകടറോടും മൊഴി നൽകിയിരുന്നു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയങ്കിലും പുലർച്ചെയോടെ ഇർഫാന്റെ സ്ഥിതി വീണ്ടും വഷളാവുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ കഠിനകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.
Comments