ന്യൂഡൽഹി: രാഹുലിന് പക്കൽ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളുടെ വിവരങ്ങളുണ്ടെങ്കിൽ അത് നൽകണമെന്നും അല്ലാതെ ഇത് പറയുമ്പോൾ എന്തിനാണ് രാഹുൽ ഭയന്നോടുന്നതെന്നും കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ. ഭാരത് ജോഡോ യാത്രയ്ക്കിടെ സ്ത്രീകൾക്ക് ലൈംഗികാതിക്രമുണ്ടായെന്നും ഇതേ പറ്റി സ്ത്രീകൾ തന്നോട് നേരിട്ട് പറഞ്ഞെന്നും രാഹുൽ അവകാശപ്പെട്ടിരുന്നു. ഇതിൽ തെളിവ് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് രാഹുലിന്റെ ഔദ്യോഗിക വസതിയിലെത്തിയിരുന്നു. എന്നാൽ പോലീസിനെ കാണാൻ രാഹുൽ കൂട്ടാക്കിയില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.
രാഹുൽ ഒരു പാർലമെന്റേറിയനല്ലേ, ഇത്തരം സംഭവങ്ങളെ കുറിച്ച് പോലീസിനെ അറിയിക്കാനുള്ള ബാധ്യതയില്ലേയേന്നും അനുരാഗ് സിങ് ഠാക്കൂർ ചോദിച്ചു. സംഘമായി ഹത്രാസിലേക്ക് പോയവർക്ക് ഇപ്പോൾ ജമ്മുവിലെ സ്ത്രീകൾക്ക് നീതി ലഭിക്കണമെന്ന് ആഗ്രഹമില്ലെന്നും കൂട്ടബലാത്സംഗത്തിനിരയായ 19 കാരിയെ കാണാൻ ഹത്രാസിലേക്ക് പോകാനുള്ള ധൈര്യം ഇവിടെ കാണിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ഇന്ത്യയിൽ ജനാധിപത്യം തുടച്ചുനീക്കപ്പെട്ടു എന്നായിരുന്നു വയനാട് എംപി ലണ്ടനിൽ പറഞ്ഞത്. സത്യത്തിൽ കോൺഗ്രസാണ് തുടച്ചുനീക്കപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ പരിഹസിച്ചു.
Comments