മുംബൈ: പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന യുവതിയിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തു. ഗുരുഗ്രാം സ്വദേശിനിയായ യുവതിയെയാണ് കബളിപ്പിച്ച് പ്രതികൾ പണം തട്ടിയെടുത്തത്. ആറ് തവണയായി 20,37,194 രൂപയാണ് യുവതിയ്ക്ക് നഷ്ടമായത്.
തട്ടിപ്പിന്റെ കഥ ഇങ്ങനെ, കൊറിയർ കമ്പനിയിൽ നിന്നെന്ന് പറഞ്ഞ് കോൾ വരികയും നിയമവിരുദ്ധമായ പാഴ്സൽ വന്നിട്ടുണ്ടെന്നും ഇത് കസ്റ്റംസ് പിടിച്ചു വെച്ചിരിക്കുകയാണെന്നും വിളിച്ചയാൾ അറിയിക്കുന്നു. തുടർന്ന് കോൾ പോലീസിന് കൈമാറുകയാണെന്ന് പറഞ്ഞു. മുംബൈ പോലീസിന്റെ സൈബർ ക്രൈം യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് വിളിച്ചവർ അവകാശപ്പെടുകയും യുവതിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി നിരവധി ക്രിമിനൽ ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് യുവതിയെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ തനിക്ക് മുംബൈയിൽ ബാങ്ക് അക്കൗണ്ട് ഇല്ലെന്ന് യുവതി അറിയിച്ചപ്പോൾ അക്കൗണ്ടുകൾ യുവതിയുടേത് തന്നെയാണോ എന്ന് ഉറപ്പിക്കാനായി ഒരു തുക നിക്ഷേപിക്കാൻ പ്രതികൾ യുവതിയോട് പറഞ്ഞു.
തുടർന്ന് തന്ത്രപൂർവം 49,999 രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. ഇത് അന്വേഷണം ആരംഭിക്കാനാണെന്നും പ്രതികൾ യുവതിയെ തെറ്റിദ്ധരിപ്പിച്ചു. പിന്നീട് യുവതിയുടെ പക്കൽ നിന്നും ആറ് തവണയായി 20 ലക്ഷം രൂപ നഷ്ടപ്പെടുകയായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്.
Comments