ന്യൂഡൽഹി: ഷാങ്ഹായ് കോ-ഓപ്പറേഷന്റെ കീഴിൽ ഇന്ത്യൻ തിങ്ക് ടാങ്ക് സംഘടന സംഘടിപ്പിച്ച സൈനിക മെഡിക്കൽ വിദഗ്‌ധരുടെ സമ്മേളനത്തിൽ നിന്നും മാറിനിന്ന് പാകിസ്താൻ. ഇതിന് മുമ്പ് നടന്നൊരു പരിപാടിയിൽ കശ്‌മീരിന്റെ ഭൂപടം പാകിസ്താൻ തെറ്റായി കാണിച്ചിരുന്നു. ഇതിൽ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു. സമ്മേളനത്തിൽ പാകിസ്താൻ കശ്മീരിന്റെ യഥാർത്ഥ ഭൂപടം പ്രദർശിപ്പിക്കാനും ഇന്ത്യ അറയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പാകിസ്താൻ സൈനിക മെഡിക്കൽ വിദഗ്‌ധരുടെ സമ്മേളനത്തിൽ പങ്കെടുക്കണ്ടെന്ന് തീരുമാനിച്ചത്.
മിലിട്ടറി മെഡിസിൻ, ഹെൽത്ത്‌കെയർ എന്നിവയിൽ എസ്‌സിഒ സായുധ സേനയുടെ സംഭാവനകളെക്കുറിച്ചുള്ള സമ്മേളനത്തിൽ പാകിസ്താൻ പ്രതിനിധി പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ ഉച്ചകോടിയിൽ പങ്കെടുക്കണമെങ്കിൽ കശ്‌മീരിന്റെ കൃത്യമായ മാപ്പ് പ്രദർശിപ്പിക്കണം എന്ന ഇന്ത്യയുടെ ആവശ്യമാണ് പാകിസ്താന് വിനയായത്.
ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്‌റ്റഡീസ് ആൻഡ് അനലൈസസ് (ഐഡിഎസ്എ) ആണ് സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്. ഇന്ത്യയെ കൂടാതെ ചൈന, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, പാകിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നിവയും എസ്‌സിഒ അംഗരാജ്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്.
2001 ൽ ഷാങ്ഹായിൽ രൂപികരിച്ച സംഘടനയായ എസ്‌സിഒ യിൽ 2017 ലാണ് ഇന്ത്യ ഭാഗമായത്. 2022 ൽ ഉസ്ബക്കിസ്ഥാനിലെ സബർഖണ്ഡിൽ ചേർന്ന യോഗത്തിൽ ഇന്ത്യയ്‌ക്ക് അദ്ധ്യക്ഷ പദവി കൈമാറുകയായിരുന്നു. 2023 മേയിൽ ഗോവയിൽ വെച്ചാണ് ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷന്റെ അടുത്ത ഉച്ചകോടി നടക്കുന്നത്.
Comments