കണ്ണൂർ: റബ്ബറിന്റെ താങ്ങുവില കൂട്ടിയാൽ ബിജെപിക്ക് വോട്ട് ചെയ്യാമെന്ന് പറഞ്ഞ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേരളത്തിലെ മതവിഭാഗങ്ങളിലുള്ള ചിലരെ പ്രീണിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. ചില അവസരവാദികളെ മാത്രം അവർക്ക് സുഖിപ്പിക്കാനായേക്കും. എന്നാൽ, ബിജെപിക്ക് അനുകൂലമായ ഒരു പൊതുവികാരം കേരളത്തിലില്ല എന്നും മുഖ്യമന്ത്രി വാദിച്ചു. തലശ്ശേരി ബിഷപ്പിനെതിരെ ഇടതു നേതാക്കൾ തുടരെ ആക്രമണം അഴിച്ചു വിടുകയാണ്. കെ.ടി ജലീലിനെ പോലുള്ളവർ വധഭീഷണി വരെ മുഴക്കി. ഇതിനിടെയാണ് ജോസഫ് പാംപ്ലാനിയെ അവഹേളിച്ച് മുഖ്യമന്ത്രിയും രംഗത്ത് വന്നിരിക്കുന്നത്.
‘മുസ്ലിങ്ങൾക്ക് നേരെ സംഘപരിവാർ ആക്രമണം തുടരുകയാണ്. ചെറിയ ന്യൂനപക്ഷമായ ക്രൈസ്തവ വിഭാഗത്തിനു നേരെ എന്തെല്ലാം ആക്രമണമാണ് സംഘപരിവാർ നടത്തുന്നത്. കേരളത്തിന്റെ അന്തരീക്ഷം അല്ല മറ്റിടങ്ങളിൽ ക്രൈസ്തവർക്കടക്കം ഉള്ളത്. നിർഭാഗ്യവശാൽ കേരളത്തിലെ മതവിഭാഗങ്ങളിൽ ചിലരെ പ്രീണിപ്പിക്കാൻ സംഘപരിവാർ ശ്രമിക്കുന്നു. മതന്യൂനപക്ഷ വിഭാഗങ്ങളിലെ ചില പ്രധാനികളെ ഇവർ സമീപിക്കുന്നുണ്ട്. പക്ഷെ വലിയ സ്വീകാര്യത അതിനു കിട്ടുന്നില്ല. ഏത് തെറ്റായ നീക്കത്തിനും ചിലരെ വീഴ്‌ത്താൻ പറ്റും’.
‘സംഘപരിവാറിന് ചില അവസരവാദികളെ മാത്രം സുഖിപ്പിക്കാനാകും. അങ്ങനെയുള്ള ചിലർ കേരളത്തിന്റെ പൊതുവികാരമല്ല. സംഘപരിവാർ അജൻഡ അത്രവേഗം കേരളത്തിൽ നടപ്പാകില്ല. സംഘപരിവാറിനെ കേരളം അടുപ്പിക്കില്ല. ബിജെപി കള്ളക്കളിയിലൂടെയാണ് ജയിച്ചത്. ജനങ്ങളെ ഉപദ്രവിക്കാനുള്ള നടപടികളാണ് ബിജെപി കൈക്കൊള്ളുന്നത്. ബിജെപി ജനങ്ങളെ കാണുന്നില്ല, ജനങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല. മതനിരപേക്ഷ ചിന്താഗതിക്കാർ ഇവരെ മാറ്റി നിർത്തുകയാണ്. സ്വാഭാവികമായും ബിജെപിക്ക് വെപ്രാളമുണ്ടാകും. ഏതെങ്കിലും അവസരവാദികളായ ആളുകളെ സുഖിപ്പിക്കുന്ന വർത്തമാനത്തിന് കിട്ടുമെന്ന് കരുതി കേരളം ബിജെപിയ്‌ക്കൊപ്പമാണെന്ന് കരുതരുത്’ എന്നും ബിഷപ്പ് പാംപ്ലാനിക്കെതിരായ പരോക്ഷ വിമർശനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
Comments