ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം മണ്ഡലമായ വാരാണസിയിലേക്ക് വീണ്ടുമെത്തുന്നു. മാർച്ച് 24ന് നടക്കുന്ന ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സ്റ്റോപ്പ് ടിബി പാർട്ണർഷിപ്പും സംഘടിപ്പിക്കുന്ന വൺ വേൾഡ് ടിബി ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഉച്ചയ്‌ക്ക് 12ന് സമ്പൂർണാനന്ദ സംസ്‌കൃത സർവകലാശാല ഗ്രൗണ്ടിൽ 1780 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
2001-ൽ സ്ഥാപിച്ച സ്റ്റോപ്പ് ടിബി പാർട്ണർഷിപ്പ് ഐക്യരാഷ്‌ട്രസഭയുടെ ആതിഥേയത്വം വഹിക്കുന്ന സംഘടനയാണ്. ക്ഷയരോഗബാധിതരുടെയും സമൂഹത്തിന്റെയും രാജ്യങ്ങളുടെയും ശബ്ദത്തിനു കരുത്തേകലാണ് സംഘടനയുടെ ലക്ഷ്യം. പരിപാടിയിൽ, ക്ഷയരോഗമുക്ത പഞ്ചായത്ത് സംരംഭം ഉൾപ്പെടെ നിരവധി സംരംഭങ്ങൾക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും. ക്ഷയരോഗ പ്രതിരോധത്തിനുള്ള ചികിത്സ(ടിപിടി) യുടെ ദേശീയതല ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. 30 രാജ്യങ്ങളിൽനിന്ന് എത്തുന്ന പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും. ക്ഷയരോഗത്തിനുള്ള കുടുംബ കേന്ദ്രീകൃത പരിചരണ മാതൃകയും, 2023ലെ ഇന്ത്യയുടെ വാർഷിക ക്ഷയരോഗ റിപ്പോർട്ടും അദ്ദേഹം പരിപാടിയിൽ പുറത്തിറക്കും. ക്ഷയരോഗ നിർമാർജനത്തിൽ പുരോഗതി കൈവരിച്ചതിൽ തെരഞ്ഞെടുത്ത സംസ്ഥാനങ്ങൾ, കേന്ദ്രഭരണപ്രദേശങ്ങൾ, ജില്ലകൾ എന്നിവയ്‌ക്കും പ്രധാനമന്ത്രി പുരസ്‌കാരങ്ങൾ നൽകും.
വാരാണസിയിൽ 1780 കോടി രൂപയുടെ വികസന പദ്ധതികാളുമായാണ് പ്രധാനമന്ത്രി 24ന് എത്തുക. വാരാണസി കന്റോൺമെന്റ് സ്റ്റേഷനിൽനിന്ന് ഗോദൗലിയയിലേക്കുള്ള റോപ് വേയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഏകദേശം 645 കോടിരൂപയുടെ പദ്ധതിയാണ് ഇത്. അഞ്ചു സ്റ്റേഷനുകളുള്ള റോപ് വേ സംവിധാനത്തിന് 3.75 കിലോമീറ്റർ നീളമുണ്ടാകും. വാരാണസിയിലെ വിനോദസഞ്ചാരികൾക്കും തീർഥാടകർക്കും താമസക്കാർക്കും ഇത് സുഗമമായ സഞ്ചാരം സാധ്യമാക്കും.
നമാമി ഗംഗ പദ്ധതിപ്രകാരം ഭഗവാൻപുരിൽ 300 കോടിയിലധികം രൂപ ചെലവിൽ നിർമിക്കുന്ന 55 എംഎൽഡി മലിനജല ശുദ്ധീകരണ പ്ലാന്റിനും, ഖേലോ ഇന്ത്യ പദ്ധതിപ്രകാരം, സിഗ്ര സ്റ്റേഡിയത്തിന്റെ പുനർവികസന പ്രവർത്തനങ്ങളുടെ രണ്ടും മൂന്നും ഘട്ടങ്ങൾക്കും, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നിർമിക്കുന്ന സേവാപുരിയിലെ ഇസർവാർ ഗ്രാമത്തിൽ എൽപിജി ബോട്ടിലിങ് പ്ലാന്റിനും പ്രധാനമന്ത്രി തറക്കല്ലിടും. കൂടാത ഭർഥര ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം, വസ്ത്രം മാറുന്ന മുറികൾ ഉൾപ്പെടെയുള്ള ഫ്ലോട്ടിങ് ജെട്ടി തുടങ്ങിയ പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും.
ജൽ ജീവൻ ദൗത്യത്തിനു കീഴിൽ, 63 ഗ്രാമപഞ്ചായത്തുകളിലെ 3 ലക്ഷത്തിലധികം പേർക്കു പ്രയോജനപ്പെടുന്ന 19 കുടിവെള്ള പദ്ധതികൾ പ്രധാനമന്ത്രി സമർപ്പിക്കും. ഗ്രാമീണ കുടിവെള്ള സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ദൗത്യത്തിന് കീഴിലുള്ള 59 കുടിവെള്ള പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടും. വരാണസിയിലെയും പരിസരങ്ങളിലെയും കർഷകർക്കും കയറ്റുമതിതൊഴിലാളികൾക്കും വ്യാപാരികൾക്കും പഴങ്ങളുടെയും പച്ചക്കറികളുടെയും വർഗീകരണം, തരംതിരിക്കൽ, സംസ്‌കരണം എന്നിവ കർഖിയാവിൽ നിർമിച്ച സംയോജിത പാർക്ക് ഹൗസ് എന്നിവ സാധ്യമാകും. ചടങ്ങിൽ പ്രധാനമന്ത്രി ഈ പദ്ധതി രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും.
വാരാണസിയുടെയും പരിസര പ്രദേശങ്ങളുടെയും കാർഷിക കയറ്റുമതി വർധിപ്പിക്കാൻ ഇത് സഹായിക്കും. രാജ്ഘട്ട്, മഹമൂർഗഞ്ജ് ഗവണ്മെന്റ് സ്‌കൂളുകളുടെ പുനർവികസന പ്രവർത്തനങ്ങൾ; നഗരത്തിലെ ആഭ്യന്തര റോഡുകളുടെ നവീകരണം; നഗരത്തിലെ 6 പാർക്കുകളുടെയും കുളങ്ങളുടെയും പുനർവികസനം എന്നിവയും ഇവയിൽ ഉൾപ്പെുന്നു. ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ എടിസി ടവർ, ഭേലുപുരിലെ വാട്ടർ വർക്സ് പരിസരത്ത് 2 മെഗാവാട്ട് സൗരോർജനിലയം, കോണിയ പമ്പിങ് സ്റ്റേഷനിൽ 800 കിലോവാട്ട് സൗരോർജനിലയം, സാരാനാഥിൽ പുതിയ സാമൂഹികാരോഗ്യ കേന്ദ്രം, ചാന്ദ്പുരിലെ വ്യാവസായിക എസ്റ്റേറ്റിന്റെ അടിസ്ഥാന സൗകര്യ വികസനം, കേദാരേശ്വർ, വിശ്വേശ്വർ, ഓംകാരേശ്വർ ഖണ്ഡ് പരിക്രമ ക്ഷേത്രങ്ങളുടെ പുനരുജ്ജീവനം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനപദ്ധതികളും പ്രധാനമന്ത്രി സമർപ്പിക്കും.
Comments