റാഞ്ചി : ജാർഖണ്ഡിൽ പോലീസ് റെയ്ഡിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം. റെയ്ഡിനിടയിൽ പോലീസുകാർ കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ജാർഖണ്ഡിലെ ഗിരിധിലിൽ കേസിന്റെ ഭാഗമായി പ്രതിയെ അന്വേഷിച്ചിറങ്ങിയ പോലീസ് സംഘം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അന്വേഷണത്തിന് ഉത്തരവിട്ടു. നാല് ദിവസം മാത്രം പ്രായുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാവിലെ ഗിരിധിലെ കോഷോടൊങ്ങോ ജില്ലയിലാണ് സംഭവം നടക്കുന്നത്. ഭൂഷൺ പാണ്ഡെ എന്ന പ്രതിയെ പിടികൂടന്നതിനായി തിരച്ചിൽ നടത്തുകയായിരുന്നു പോലീസ്. പോലീസ് എത്തിയതോടെ ഇയാളും കുടുംബാംഗങ്ങളും കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. പോലീസ് പോയതിന് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ കുഞ്ഞിനെ മരിച്ച നിലയിൽ കാണുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. വീട്ടിലെത്തിയ പോലീസ് കട്ടിലിന് മുകളിൽ കയറിയപ്പോൾ കുഞ്ഞിന് ചവിട്ടേൽക്കുകയായിരുന്നുവെന്ന് ഭൂഷൺ പാണ്ഡെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിക്കാൻ ജാർഖണ്ഡ് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.
Comments