ലണ്ടൻ: ബ്രിട്ടണിലെ ഇന്ത്യൻ കമ്മീഷനിലേയ്ക്ക് ഖലിസ്ഥാൻ വാദികൾ നടത്തുന്ന ആക്രമണ പരമ്പരകളിൽ പ്രതികരിച്ച് യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ജീവനക്കാർക്ക് നേരെയുള്ള ആക്രമണം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യൻ ഹൈക്കമ്മീഷനുമായും ഇന്ത്യൻ സർക്കാരുമായും നല്ല ബന്ധമാണ് ബ്രിട്ടനുള്ളതെന്നും സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും ക്ലെവർലി പറഞ്ഞു.
‘ഇന്ത്യൻ ഹൈക്കമ്മീഷനിലെ സുരക്ഷ അവലോകനം ചെയ്യാൻ യുകെ മെട്രോപൊളിറ്റൻ പോലീസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളും. ഹൈക്കമ്മീഷന്റെയും എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഗൗരവമായാണ് ഞങ്ങൾ നോക്കി കാണുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങൾ തടയുകയും ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള നല്ല ബന്ധം ഉണ്ട്. അത് അഭിവൃദ്ധിപ്പെട്ട് വരുന്ന സമയമാണ്’.
‘സംയുക്ത 2030 റോഡ്മാപ്പ് ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധം ദൃഢമാക്കും. ഇരു രാജ്യങ്ങളിലും വിപണികളും തൊഴിലവസരങ്ങളും വലിയ തോതിൽ സൃഷ്ടിക്കപ്പെടും. ഇന്ത്യൻ സർക്കാരുമായി ബ്രിട്ടൻ നല്ല ബന്ധത്തിലാണ്. ഭാവിയിലും യുകെയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ അക്രമത്തിൽ ഞങ്ങളുടെ നിലപാട് ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയോട് വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ നടപടികൾ കൈക്കൊള്ളും’- എന്നും ജെയിംസ് ക്ലെവർലി പറഞ്ഞു.
ഖലിസ്ഥാൻ വാദികൾ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് പ്രതിഷേധം നടത്തുകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും അക്രമങ്ങൾ അഴിച്ചു വിടുകയും ചെയ്തിരുന്നു. ഖലിസ്ഥാൻ സംഘടന വാരിസ് പഞ്ചാബ് ദേ സംഘടനയുടെ തലവൻ അമൃതപാൽ സിംഗിനെ പിടികൂടാൻ ശ്രമിക്കുന്നതാണ് ബ്രിട്ടണിലെ ഖലിസ്ഥാൻ വാദികളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
Comments