ഡല്‍ഹി: മോദി സമുദായത്തിനെതിരെ നടത്തിയ അപകീർത്തിപരമായ പരാമർശത്തിൽ രണ്ടുവര്‍ഷം തടവ് ശിക്ഷ ലഭിച്ചതിന് പിന്നാലെ ട്വിറ്ററിൽ മഹാത്മാഗാന്ധിയുടെ വചനങ്ങൾ പങ്കുവെച്ച് രാഹുൽ ഗാന്ധി. ‘സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം. സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം’- എന്നാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. ശിക്ഷാവിധി കേട്ടതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ പ്രതികരണമാണിത്.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുൽ ഗാന്ധി അപമാനിച്ചത്. സൂറത്ത് സിജെഎം കോടതിയാണ് രണ്ട് വർഷം തടവ് ശിക്ഷ രാഹുൽ ഗാന്ധിക്ക് വിധിച്ചത്. 2019 ഏപ്രിൽ 13-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ട് രാഹുൽ ഗാന്ധി മോദി സമുദായത്ത അപമാനിച്ചത്. ഇതിനെതിരെ ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയിൽ കേസ് നൽകിയത്.
‘എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാർക്കെല്ലാം മോദി എന്നു പേരു വരുന്നത്. ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരും’- എന്നായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. രാഹുലിന്റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ് എന്നും, തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ചാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ പൂർണേഷ് മോദി കോടതിയെ സമീപിച്ചത്.
Comments