പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ അയിരൂർ പഞ്ചായത്ത് ഇനിമുതൽ അയിരൂർ കഥകളിഗ്രാമം എന്നറിയപ്പെടും. ഔദ്യോഗിക പേര് മാറ്റത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കഥകളിയെ ഹൃദയത്തോട് ചേർത്ത് നിർത്തിയ ഗ്രാമത്തിനുള്ള ദേശീയ ബഹുമതിയായാണ് പുതിയ പേര് നൽകുന്നത്. റവന്യൂ വകുപ്പുകളിലടക്കം എല്ലാ സർക്കാർ രേഖകളിലും ഇനിമുതൽ അയിരൂർ കഥകളി ഗ്രാമം എന്നാവും രേഖപ്പെടുത്തുക. അയിരൂർ തെക്ക് തപാൽ ഓഫീസ് ഇനിമുതൽ കഥകളി ഗ്രാമം പി.ഒ എന്നാവും അറിയപ്പെടുക.
കഥകളിയും അയിരൂരും തമ്മിലുള്ള ബന്ധത്തിന് രണ്ട് നൂറ്റാണ്ടോളം പഴക്കമാണുള്ളത്. കേരളത്തിലെ ഏക കഥകളി ഗ്രാമമാണ് അയിരൂർ. കഥകളിയുടെ മുൻകാല ചരിത്രത്തിന്റെ ചുവട് പിടിച്ച് 1995-ൽ ഇവിടെ കഥകളി പ്രവർത്തനവും ആരംഭിച്ചിരുന്നു. 2006 മുതൽ ഇങ്ങോട്ട് എല്ലാ വർഷവും ജനുവരി മാസത്തിൽ പമ്പ തീരത്ത് വച്ച് കഥകളി മേളയും നടക്കാറുണ്ട്. ഇതിനൊപ്പം തന്നെ പുതിയ തലമുറയ്ക്കായി കഥകളി പഠന കളരികളും ഇവിടെ നടത്താറുണ്ട്. കഥകളി എന്ന കലാരൂപവുമായി ഇത്രമാത്രം ആത്മബന്ധമുള്ളതിനാലാണ് ഗ്രാമത്തിന്റെ പേരിൽ ഇതുൾപ്പെടുത്തണമെന്ന ആവശ്യവും പ്രദേശവാസികൾ മുന്നോട്ട് വച്ചത്.
2010-ൽ ശ്രീജ വാസുദേവൻ അദ്ധ്യക്ഷയായിരുന്ന പഞ്ചായത്ത് ഭരണ സമിതിയാണ് പേര് മാറ്റത്തിനുള്ള നടപടി ക്രമങ്ങൾ തുടങ്ങിയത്. നാടിനെ കഥകളി ഗ്രാമമെന്ന് ആദ്യം പ്രഖ്യാപിച്ചതും പഞ്ചായത്ത് തന്നെയായിരുന്നു. പിന്നീടാണ് സർക്കാരിനെ സമീപിച്ചത്. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഗ്രാമത്തിന് ആഗ്രഹിച്ച പേര് സ്വന്തമാവുകയായിരുന്നു.
Comments