തിരുവനന്തപുരം: മോദി സമുദായത്തിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ കേസിൽ രാഹുൽ ഗാന്ധിയെ ന്യായീകരിച്ച് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിനാണ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുത്തതെന്നാണ് രമേഷ് ചെന്നിത്തലയുടെ ന്യായീകരണം. മോദിയെ വിമർശിച്ചാൽ ജയിലിലടക്കുമെങ്കിൽ തങ്ങളൊക്കെ അതിന് തയ്യാറായി തന്നെ നിൽക്കുകയാണ്. ശക്തമായ പ്രതിഷേധവും നിയമപരമായ പോരാട്ടവും നടത്തുമെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ മകനാണ് രാഹുൽ ഗാന്ധി എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനയല്ല രാഹുൽ ഗാന്ധി നടത്തിയതെന്നാണ് കോൺഗ്രസ് നേതാക്കളുടെ ന്യായീകരണം.
‘പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശനത്തിന് അതീതനാണ്, വിമർശിക്കുന്നത് രാജ്യദ്രോഹമാകും എന്ന് വരുത്തി തീർക്കുന്നതിനും ഒപ്പം രാജ്യത്ത് മോദി ഭരണത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങൾക്ക് തടയിടാനും, വർഗ്ഗീയഫാസിസ്റ്റ് ശക്തികൾക്കെതിരെ മതേതര മുന്നേറ്റമെന്ന രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യം രാജ്യം ഏറ്റെടുക്കുന്നതിലുള്ള ഭയവും കൂടി ചേർന്നപ്പോൾ ഏതു വഴിക്കും രാഹുൽ ഗാന്ധിയെ തടയാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ നടക്കുന്ന ഗൂഢാചോലന. രാഹുൽ ഗാന്ധി ഒരു സമുദായത്തെയും അപകീർത്തിപ്പെടുത്തുന്നയാളല്ല. മോദിയെ വിമർശിച്ചാൽ ജയിലിലടക്കുമെങ്കിൽ ഞങ്ങളൊക്കെ അതിനു തയ്യാറായി തന്നെ നിൽക്കുകയാണ്’.
‘രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ വളച്ചൊടിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ സംഘപരിവാറിന്റെ നേതൃത്വത്തിൽ ഗുഢാലോചന നടക്കാനുള്ള സാധ്യത കൂടുതലാണ്. മോദിക്കെതിരെയും അദാനിമാർക്കെതിരെയും നിരന്തരം വിമർശനങ്ങളും ചോദ്യ ശരങ്ങളും ഉയർത്തുന്ന രാഹുൽ ഗാന്ധിക്ക് തടയിടാനുള്ള നീക്കം ശക്തമായ പ്രതിഷേധത്തിലുടെയും നിയമപരമായ പോരാട്ടത്തിലുടെയും കോൺഗ്രസ് നേരിടും. ഇന്ത്യൻ ജനാധിപത്യത്തിന്റെ മകനാണ് രാഹുൽ ഗാന്ധി. കോടി കണക്കായ മനുഷ്യരുടെ പ്രാർത്ഥനയും പിന്തുണയും രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്. മോദിക്കെതിരെയുള്ള പോരാട്ടത്തിൽ നിന്നും ഒരു ശക്തിക്കും രാഹൂലിനെ തടയാനാവില്ല’- എന്നുമാണ് രമേശ് ചെന്നിത്തലയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്.
Comments