തൃശൂർ ; വിവാഹവാഗ്ദാനം നൽകി അവിവാഹിതയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടുകയും തുടർന്ന് സ്വർണ്ണാഭരണം കവരുകയും ചെയ്ത കേസിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
പുന്നയൂർ കൊല്ലംപറമ്പ് അബൂബക്കർ മകൾ റസിയയെ (26 ) ലൈംഗിക ബന്ധത്തിന് ശേഷം കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാ നടപടി. പുന്നയൂർ വില്ലേജ് അകലാട് ദേശത്ത് കണ്ടാണത്ത് വീട്ടിൽ അബ്ദുൾ റഹിമാൻ മകൻ നൂറുദ്ദീൻ എന്ന നൂറുവാണ് (46 ) പ്രതി. മൂന്ന് കുട്ടികളുടെ പിതാവും രണ്ട് സ്ത്രീകളുടെ ഭർത്താവുമാണ് പ്രതി.
റസിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ആഭരണം കവർന്ന കേസിൽ മൂന്ന് വർഷം കഠിനതടവും വിധിച്ചിട്ടുണ്ട്. തൃശൂർ ജില്ലാ കോടതി ജഡ്ജ് പിഎൻ.വിനോദാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കാത്ത പക്ഷം ഒരു വർഷം അധിക തടവിനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കണ്ടെടുത്ത ആഭരണങ്ങൾ കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കൾക്ക് നൽകുന്നതിനും കോടതി ഉത്തരവിട്ടു.
2013 ജനുവരി 29-നാണ് സംഭവം . രാത്രി ഒമ്പതോടെ നൂറുദ്ദീൻ റസിയയെ വിവാഹവാഗ്ദാനം നൽകി നൂറുദ്ദീന്റെ മൂത്ത സഹോദരൻ മുസ്തഫയുടെ വീടിന്റെ പിറകുവശത്തുള്ള വിറകുപുരയിലാണ് എത്തിച്ചത്. ഇവിടെ വച്ച് ഇരുവരും ശാരീരികബന്ധത്തിൽ ഏർപ്പെട്ടു. തുടർന്ന് റസിയയോട് തിരികെ വീട്ടിലേക്ക് പോകാൻ നൂറുദ്ദീൻ ആവശ്യപ്പെട്ടു. എന്നാൽ യുവതി അത് നിരസിക്കുകയായിരുന്നു. നൂറുദ്ദീനൊപ്പം കഴിയണമെന്ന് വാശി പിടിച്ച് കരഞ്ഞ് ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ ദേഷ്യം വന്ന നൂറുദ്ദീൻ റസിയയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു .
തുടര്‍ന്ന് ആഭരണങ്ങള്‍ കൈക്കലാക്കിയശേഷം സമീപ സ്ഥലത്തുതന്നെ കുഴിച്ചുമൂടുകയും ചെയ്തു.രണ്ടു ദിവസത്തിനുശേഷം വടക്കേക്കാട് പൊലീസ് യുവതിയുടെ മൃതശരീരം സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് നൂറുദ്ദീന്‍ അറസ്റ്റിലാകുന്നത്. വീട്ടുകാരുടെ ആവശ്യത്തെത്തുടര്‍ന്ന് പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമര്‍പ്പിച്ചതും.
Comments