തൃശൂർ: വയറിളക്കവും ഛർദ്ദിയും പിടിപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തൃശൂർ ചാവക്കാട് സ്വദേശി പ്രകാശൻ (52) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാകാം മരണ കാരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഹോട്ടലിൽ നിന്നും പാഴ്സൽ ഭക്ഷണം കഴിച്ചതിന് ശേഷം പ്രകാശനും മക്കൾക്കും ഛർദ്ദി അനുഭവപ്പെട്ടിരുന്നു. തുടർന്ന് ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ തുടരുന്നതിനിടെ പ്രകാശന്റെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
പാഴ്സൽ വാങ്ങിയ ഭക്ഷണമാണ് ഗൃഹനാഥന്റെ മരണത്തിന് കാരണമായതെന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ ഇവർ ഭക്ഷണം വാങ്ങിയ അഞ്ചങ്ങാടിയിലെ ഹോട്ടൽ അടച്ചുപൂട്ടി. ഹോട്ടൽ സി 5 ആണ് ആരോഗ്യവകുപ്പ് പൂട്ടി സീൽ ചെയ്തത്. ഹോട്ടലിൽ നിന്നും ചില്ലി ചിക്കൻ പാഴ്സൽ വാങ്ങി കഴിച്ചിരുന്നുവെന്ന പ്രകാശന്റെ കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രകാശന്റെ മക്കളായ പ്രവീൺ (22), സംഗീത (16) എന്നിവർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് കുടുംബം ചികിത്സ തേടിയത്.
Comments