കോഴിക്കോട്: മെഡിക്കൽ കോളേജിൽ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി. സംഭവത്തിൽ ആറ് ജീവനക്കാർക്കെതിരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നടപടിയെടുത്തു. താത്കാലിക ജീവനക്കാരനെ പിരിച്ച് വിടുകയും നഴ്സിംഗ് അസിസ്റ്റന്റ് ഉൾപ്പെടെ അഞ്ച് പേരെ സസ്പെൻഡിലാക്കുകയുമാണ് ചെയ്തത്. കേസിലെ മുഖ്യ പ്രതിയായ വില്യാപ്പള്ളി മയ്യന്നൂർ കുഴിപ്പറമ്പത്ത് ശശീന്ദ്രനെ (55) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ സ്വാധീനിക്കാൻ ശ്രമിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തെന്ന് യുവതി അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിനു പരാതിയും നൽകി. എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സംഭവത്തിൽ ഇടപെടുകയും കർശന നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകുകയും ചെയ്തു.
ശസ്ത്രക്രിയ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയെ നിലവിൽ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
Comments