കാസർകോട് : കാസർകോട് കോടോത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി. കോടോത്ത് ഭഗവതി ക്ഷേത്രത്തിന് സമീപമാണ് ചെങ്കല്ലറ കണ്ടെത്തിയത്. പറമ്പിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടയിലാണ് ചെങ്കൽപ്പാറ തുരന്ന് നിർമ്മിച്ച ചെങ്കല്ലറ ശ്രദ്ധയിൽപ്പെടുന്നത്. ചെങ്കൽപ്പാറയ്‌ക്ക് മുന്നിലായി മൂന്ന് തട്ടുകളായി കൊത്തിയെടുത്ത കവാടവും പടികളും കണ്ടെത്തിയിട്ടുണ്ട്. മുകൾ ഭാഗത്ത് വൃത്താകൃതിയിൽ ദ്വാരവുമുണ്ട്. ഒരാൾക്ക് കൃത്യമായി ഊർന്നിറങ്ങാൻ പാകത്തിനാണ് ദ്വാരത്തിന്റെ പണി കഴിച്ചിരിക്കുന്നത്.
1800-ൽ അധികം വർഷം പഴക്കമാണ് ചെങ്കല്ലറയ്‌ക്കുള്ളത്. എന്നാൽ ഇവിടെ മണ്ണ് നിറഞ്ഞ് കിടക്കുന്നതിനാൽ ചെങ്കല്ലറയുടെ ഉൾഭാഗത്ത് എന്തൊക്കെയുണ്ട് എന്നതിൽ വ്യക്തത വന്നിട്ടില്ല. മഹാശില സ്മാരകമായതിനാൽ സംരക്ഷിക്കാനാണ് താരുമാനം. മുമ്പും ജില്ലയുടെ പലഭാഗങ്ങളിലായി ചെങ്കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്.
വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മൺപാത്രങ്ങളും ആയുധങ്ങളും വിശ്വാസത്തിന്റെ ഭാഗമായി അടക്കം ചെയ്താണ് ചെങ്കല്ലറകൾ നിർമ്മിക്കുന്നത്. മുനിയറ, നിധിക്കുഴി, മുതലപ്പെട്ടി, പീരങ്കി ഗുഹ എന്നിങ്ങനെ പല പേരുകളിലാണ് ചെങ്കല്ലറ അറിയപ്പെടുന്നത്.
Comments