ന്യൂഡൽഹി: ജാതി അധിക്ഷേപ കേസിൽ രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധി ചർച്ച ചെയ്യാൻ യോഗം ചേർന്ന് പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയാണ് ഇന്ന് പത്തുമണിക്ക് യോഗം വിളിച്ചു ചേർത്തത്. എന്നാൽ തൃണമൂൽ കോൺഗ്രസും ബിആർഎസും യോഗത്തിൽ നിന്നും വിട്ടുനിന്നു.
സംസ്ഥാനങ്ങളിലും സംയുക്തമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമെടുത്തു. ഉച്ചയ്ക്ക് ശേഷം രാഷ്ട്രപതിയെ കാണാനും ആലോചിക്കുന്നുണ്ട്. സംഭവത്തിൽ തുടർ നിയമനടപടി സ്വീകരിക്കാൻ അഞ്ചംഗ സമിതിയെ കോൺഗ്രസ് നിയോഗിച്ചിട്ടുണ്ട്. മോദിയുടെ തെറ്റുകൾക്കെതിരെ പ്രതികരിക്കുന്നവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നിശബ്ദരാക്കുന്നതായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആരോപിച്ചു. രാഹുലിന്റെ ശബ്ദമുയർത്താൻ സർക്കാർ സമ്മതിക്കുന്നില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.
2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുൽ ഗാന്ധി അപമാനിച്ചത്. എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി സമുദായത്തിൽ നിന്നു വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമർശം. 2019 ഏപ്രിൽ 13-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ട് രാഹുൽ ഗാന്ധി മോദി സമുദായത്ത അപമാനിച്ചത്. ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയിൽ കേസ് നൽകിയത്.
Comments