ലക്നൗ: ഭോജ്പുരി ഡിസ്കോ എന്ന യുട്യൂബ് ചാനലിലൂടെ ആൾക്കാരെ കബളിപ്പിച്ച് പണം തട്ടിയ സംഘം അറസ്റ്റിൽ. ഗോരാഖ്പൂരിൽ നിന്നാണ് അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. ഭോജ്പുരി ഗാനങ്ങളും നൃത്ത പ്രകടനങ്ങളും അവതരിപ്പിച്ചാണ് സംഘം ആൾക്കാരെ കയ്യിലെടുത്തിരുന്നത്. 800,000-ത്തിലധികം ആളുകളാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത്. സാമൂഹ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്ന് കബളിപ്പിച്ച് സബ്സ്ക്രൈബേഴിസിൽ നിന്ന് വലിയ തോതിൽ സംഘം പണം തട്ടിയിരുന്നു.
പ്രതികളിൽ നിന്ന് മോട്ടോർ സൈക്കിൾ, 32-ബോർ റിവോൾവർ, കാട്രിഡ്ജുകൾ എന്നിവ പോലീസ് കണ്ടെടുത്തു. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ജനപ്രീതി നേടിയെടുക്കുകയും ധനസമ്പാദന ചാനലെന്ന നിലയിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു സംഘം. ചാനലിലൂടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ചാനലിന് പിഴ ചുമത്തുകയും വരുമാനം നിലയ്ക്കുകയും ചെയ്തു. വരുമാനം മുടങ്ങിയതോടെ ചാനൽ നടത്തിപ്പ് സംഘം ആളുകളെ കബളിപ്പിച്ച് പണം തട്ടാൻ തുടങ്ങി.
ക്യാമറ ഓപ്പറേറ്ററുടെ പരാതിയെ തുടർന്നാണ് സംഭവം പുറത്ത് വന്നത്. ഏഴു ലക്ഷം രൂപ വിലമതിക്കുന്ന ക്യാമറകളും, ലെൻസുകളും പ്രതികൾ ഭീഷണിപ്പെടുത്തി അപഹരിച്ചു എന്നാണ് പരാതി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം ആളുകളെ കൊള്ളയടിക്കുന്നതായി കണ്ടെത്തിയത്. ചാനൽ നടത്തുന്നവർക്കെതിരെ കേസെടുത്തതായി ഗോരഖ്പൂർ എസ്എസ്പി ഗൗരവ് ഗ്രോവർ പറഞ്ഞു. തുടർ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments