ലക്നൗ: ഉത്തർപ്രദേശിലെ ഭരണനിർവഹണത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യാതൊരു പ്രതീക്ഷയുമില്ലാതിരുന്ന സംസ്ഥാനത്തിൽ നിന്നും പ്രതീക്ഷയുടെ അഭിലാഷത്തിന്റെയും നാടായി മാറാൻ യോഗി ആദിത്യനാഥ് സർക്കാരിന് കീഴിൽ യുപിക്ക് സാധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ നിയമസഭാ മണ്ഡലമായ വാരാണസിയിൽ 1,780 കോടിയിലധികം രൂപയുടെ 28 വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ഉദ്ഘാടനം ചെയ്യുകയുമായിരുന്നു അദ്ദേഹം. തൊട്ടുപിന്നാലെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തു.
സുരക്ഷയും സൗകര്യങ്ങളും ലഭിക്കുന്നിടത്ത് അഭിവൃദ്ധി സുനിശ്ചിതമാണെന്ന് മോദി പറഞ്ഞു. തുടർച്ചയായി രണ്ടാം തവണയും യുപിയിൽ അധികാരത്തിലേറിയതിന്റെ ആദ്യ വർഷം പൂർത്തിയാക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിശ്രമങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഇന്ന് കാശിയിലേക്ക് വരുന്നവർ പുതിയ ഊർജ്ജത്തെ സ്വാംശീകരിച്ചുകൊണ്ടാണ് മടങ്ങി പോകുന്നത്. ഒമ്പത് വർഷം മുമ്പ് വരെ ബനാറസിൽ ഒരു മാറ്റവും സംഭവിച്ചിരുന്നില്ല. കാശിക്ക് വേണ്ടതൊന്നും ലഭിക്കുകയില്ലെന്ന ആശങ്കയായിരുന്നു ജനങ്ങൾക്കുണ്ടായിരുന്നത്. എന്നാൽ തങ്ങളുടെ കഠിനാധ്വാനം കൊണ്ട് അതെല്ലാം തെറ്റായ ആശങ്കകളാണെന്ന് തെളിയിക്കാൻ കാശിയിലെ ജനതയ്ക്ക് സാധിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏഴ് കോടിയിലധികം വിനോദസഞ്ചാരികളാണ് വാരാണസി സന്ദർശിക്കുകയും ഇവിടുത്ത ജനങ്ങൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തത്. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെയും ഗാംഗാഘട്ടിന്റെയും വികസനത്തെ ഭാരതത്തിനകത്തും പുറത്തുമുള്ളവർ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments