ഭോപ്പാൽ : മുഖ്യമന്ത്രി യുവ കൗശൽ കമായ് യോജന ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നറിയിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. യുവാക്കളുടെ സഹകരണത്തോടെ ആത്മനിർഭരമാവുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ യുവാക്കളെ വിവിധ തൊഴിലധിഷ്ഠിത നൈപുണ്യങ്ങൾ പഠിപ്പിക്കുന്നതിനും തൊഴിലെടുക്കുന്നതിന് പ്രാപ്തരാക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാക്കളുടെ സഹകരണത്തോടെ മാത്രമേ മദ്ധ്യപ്രദേശിൽ ആത്മനിർഭർ ഭാരത് നടപ്പിലാക്കപ്പെടുകയുള്ളു. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ അനുസ്മരിക്കുന്ന ചടങ്ങായ യുവ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. യുവാക്കൾക്ക് അവരുടെ സ്വപ്‌ന സാക്ഷാത്കാരത്തിനും വിജയത്തിനുമായി എല്ലാ സഹായങ്ങളും നൽകാൻ സർക്കാർ സന്നദ്ധരാണ്. ഇതിന്റെ ഭാഗമായാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളതെന്നും പരിശീലനത്തിന് ശേഷം തൊഴിലിൽ പ്രവേശിക്കുന്നവർക്ക് പ്രതിമാസം എണ്ണായിരം രൂപ വരെ വേതനം ലഭിക്കുമെന്നും അദ്ദേഹം പരാമർശിച്ചു.
യുവജന പോർട്ടലിന്റെ ഉദ്ഘാടനത്തിന് പിന്നാലെ യുവജന നയം സംബന്ധിച്ച് ബുക്ക് പ്രകാശനം ചെയ്യുകയും ചെയ്തു. ഏപ്രിൽ അഞ്ചിനകം സംസ്ഥാനതല യുവജന കമ്മീഷൻ പുനഃ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments