വയനാട്: ജാതി അധിക്ഷേപക്കേസിൽ രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് വയനാട്ടിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ നേതാക്കൾ തമ്മിലടിച്ചു. പ്രതിഷേധ മാർച്ചിൽ മുന്നിൽ നിൽക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചായിരുന്നു തമ്മിൽത്തല്ല്. ഇന്നലെ വൈകുന്നേരം കൽപറ്റയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവം.
കൽപ്പറ്റ കാനറാ ബാങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച ശേഷമാണ് ആദ്യ സംഘർഷം ഉണ്ടായത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സാലി റാട്ടക്കല്ലിക്കാണ് മർദ്ദനമേറ്റത്. കെപിസിസി അംഗം പി.പി. ആലിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം തന്നെ ആക്രമിക്കുകയായിരുന്നു എന്ന് സാലി പറഞ്ഞു. പ്രതിഷേധ പരിപാടി കഴിഞ്ഞ മടങ്ങുന്ന വഴി യൂത്ത് കോൺഗ്രസ് കൽപറ്റ മണ്ഡലം പ്രസിഡൻറ് ഹർഷൽ കോന്നാടന്റെ നേതൃത്വത്തിൽ മറ്റൊരു സംഘം പിന്തുടർന്നെത്തി മർദിച്ചതായും സാലി റാട്ടക്കൊല്ലി ആരോപിച്ചു.
സാലി റാട്ടക്കൊല്ലി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. സാലി ഉൾപ്പെടെയുള്ള ഒരുവിഭാഗം ആളുകൾ ചേർന്നു മർദ്ദിച്ചെന്ന് ആരോപിച്ച് ഹർഷൽ കോന്നാടൻ, പ്രതാപ് കൽപറ്റ, എം.എസ്. ഫെബിൻ എന്നീ നേതാക്കളും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
എന്നാൽ താൻ മർദ്ദിക്കുകയായിരുന്നില്ല, നേതാക്കളെ പിടിച്ചുമാറ്റി മുന്നിൽ കയറാൻ ശ്രമിച്ച സാലിയെ തടയുക മാത്രമാണ് ചെയ്തതെന്ന് കെപിസിസി അംഗം പി.പി. ആലി പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. സാലിയെ മർദ്ദിക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
Comments