കൊച്ചി: കൊച്ചി നഗരത്തിൽ മയക്കുമരുന്നു എത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയെ കെണിവെച്ച് പിടികൂടി സിറ്റി പോലീസ്. ചേർത്തല അർത്തുങ്കൽ നടുവിലപറമ്പിൽ വീട്ടിൽ റോസ് ഹെമ്മ (ഷെറിൻ ചാരു-29) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്യ്തത്. എം.ഡി.എം.എ വിൽക്കാനെത്തിയപ്പോഴാണ് ഹെമ്മ എക്സൈസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 1.90 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
സ്നോബോൾ എന്ന കോഡിലാണ് ഇവർ മയക്കുമരുന്ന് വിറ്റതെന്ന് പോലീസ് കണ്ടെത്തി. യുവതി നഗരത്തിലെ ‘റേവ് പാർട്ടി”കൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രഹസ്യ അന്വഷണം. കൊച്ചിയിലെ ഓയോ റൂമിൽ നിന്ന് ഹെമ്മയുടെ പ്രധാന ഇടനിലക്കാരൻ എറണാകുളം എൻഫോഴ്‌സ്‌മെന്റ് അസി. കമ്മിഷണർ ബി. ടെനിമോന്റെ മേൽനോട്ടത്തിലുള്ള സ്‌പെഷ്യൽ ആക്ഷൻ ടീമിന്റെ പിടിയിലായി. ഇതോടെയാണ് സംഘത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. മയക്കുമരുന്നുമായി ഹെമ്മ ഇടപ്പളിയിൽ എത്തുമെന്ന് ഇയാൾ വെളിപ്പെടുത്തിയതോടെ അന്വേഷണ സംഘം പിടികൂടാൻ കാത്തിരുന്നു. പിന്നാലെ രാത്രി പാടിവട്ടത്ത് എത്തിയ ഹെമ്മയെ പോലീസ് കൈയോടെ പിടികൂടുകയായിരുന്നു.
രാത്രി മയക്കുമരുന്നമായി പുറത്തിറങ്ങുന്ന ഹെമ്മ പിടിക്കപ്പെടാതിരിക്കാൻ ഉപഭോക്താക്കളുടെ വാഹനങ്ങളിൽ ലിഫ്റ്റ് വാങ്ങി യാത്ര ചെയ്യുകയും, മറ്റാരുടെയെങ്കിലും ഫോണിൽ ലഹരിയിടപാട് ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്. ഓയോ റൂമെടുക്കുന്നതും ഇത്തരത്തിൽ തന്നെയാണ്. പകൽ സമയം മുഴുവൻ മുറിയിൽ കിടന്നുറങ്ങുകയാണ് പതിവ്. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി ഹെമ്മയ്‌ക്ക് അടുത്ത ബന്ധമുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം അടുത്തിടെ മയക്കുമരുന്നുമായി പിടിയിലായവരിൽ നിന്നും ആഡംബര വാഹനങ്ങളിൽ വന്നിറങ്ങുന്ന ഹെമ്മയെക്കുറിച്ച് സൂചനകൾ ലഭിച്ചിരുന്നു. എന്നാൽ ഗുണ്ടാ സംഘങ്ങളുമായി ഹെമ്മയ്‌ക്ക് ബന്ധമുള്ളതിനാൽ പേടിച്ച് ഇവർ കൂടുതൽ വിവരങ്ങൾ പുറത്തുപറഞ്ഞിരുന്നില്ല. ഹെമ്മയുടെ സംഘത്തിൽ പ്രവർത്തിച്ചിരുന്നവരെ വൈകാതെ പിടികൂടുമെന്ന് എക്സൈസ് അറിയിച്ചു. ഹെമ്മയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments