തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ അമിതവേഗം അപകടം ഉണ്ടാകുന്ന സാഹചര്യത്തിൽ പുതിയ നടപടി സ്വീകരിച്ച് ഗതാഗതവകുപ്പ്. പൊതുവാഹനങ്ങൾ അമിതവേഗത്തിലാണെങ്കിൽ യാത്രക്കാർക്ക് കൂടി മുന്നറിയിപ്പ് നൽകുന്ന (വെഹിക്കിൾ ട്രാക്കിംഗ് ഡിവൈസ് വി.എൽ.ടി.ഡി) വിധത്തിൽ ജി.പി.എസ് നിബന്ധനകൾ പരിഷ്കരിക്കാനാണ് തീരുമാനം.
അതേസമയം കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള എല്ലാ പൊതുവാഹനങ്ങൾക്കും ഇത് ബാധകമാണെന്നും ഗതാഗതവകുപ്പ് അറിയിച്ചു. നിലവിൽ വേഗപരിധി ലംഘിച്ചാൽ ഡ്രൈവർക്ക് മാത്രം കേൾക്കാൻ പാകത്തിലാണ് അപായസൂചന (ബീപ്പ് ശബ്ദം) മുഴങ്ങുന്നത്. എന്നാലിത് ഡ്രൈവർമാർ അവഗണിക്കുന്നത് ഒഴിവാക്കാനാണ് യാത്രക്കാർക്ക് കൂടി കേൾക്കാവുന്ന വിധത്തിൽ സന്ദേശം നൽകാൻ തീരുമാനിച്ചത്.
വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തെ തുടർന്നാണ് പുതിയ നടപടി. അപകടത്തിന് മുമ്പ് അമിതവേഗം സംബന്ധിച്ച അപായസൂചന ഡ്രൈവർക്കും, എസ്.എം.എസ് സന്ദേശം ഉടമയ്ക്കും നൽകിയിരുന്നെങ്കിലും ഇരുവരും അവഗണിച്ചിരുന്നു. ഇനി മുതൽ ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാരുടെ ഇടപെടൽ കൂടി ഉറപ്പാക്കുന്ന വിധത്തിലാണ് ജി.പി.എസ് സംവിധാനം പരിഷ്കരിച്ചത്. സംസ്ഥാനത്ത് ഓട്ടോറിക്ഷ ഒഴികെയുള്ള എല്ലാ പൊതുവാഹനങ്ങളിലും ജി.പി.എസ് നിർബന്ധമാണെന്ന് ഗതാഗതവകുപ്പ് അറിയിച്ചു.
Comments