കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ വേനൽ മഴയിലും കാറ്റിലും വ്യാപക നാശം. ഇന്നലെ വൈകിട്ടോടെ തൃശൂരിൽ മിന്നൽ ചുഴലിയും കനത്ത മഴയും ഉണ്ടായി. തൃശൂർ കൊടകര വെള്ളിക്കുളങ്ങര മേഖലയിലാണ് മിന്നൽ ചുഴലിയും കനത്ത മഴയും ഉണ്ടായത്. തൃശൂരിന് പിന്നാലെ കൊച്ചിയിലെ അങ്കമാലിയടക്കമുള്ള മേഖലകളിലും കനത്ത മഴയും ശക്തമായ കാറ്റുമുണ്ടായി. രണ്ട് മേഖലകളിലും വ്യാപകമായ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തൃശൂരിൽ വാഴകൃഷിയിൽ വൻ നാശമാണ് സംഭവിച്ചത്. ആയിരത്തിലധികം വാഴ നശിച്ചു. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് ശക്തമായ കാറ്റ് വീശിയത്. തുടർന്ന് കോപ്ളിപ്പാടത്ത് ആയിരത്തോളം നേന്ത്രവാഴകൾ കാറ്റിൽ നശിച്ചു. തെങ്ങും മറ്റു മരങ്ങളും കടപുഴകി വീഴുകയും, വൈദ്യുതി ലൈനിന് തകരാർ സംഭവിക്കുകയും ചെയ്തു. വെള്ളിക്കുളങ്ങരയിൽ ആലിപ്പഴ പെയ്‌ത്തും ഉണ്ടായി. ഇതേസമയം തന്നെ അങ്കമാലിയിലും ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്. ഈ മേഖലയിലും പല സ്ഥലത്തും വാഴ കൃഷി നശിച്ചു. നിരവധി മരങ്ങൾ കട പുഴകി വീണിട്ടുണ്ട്.
അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിലാണ് 6 ജില്ലകളിൽ രാത്രി മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
Comments