ആഗ്ര : ഏകസാക്ഷിയായി വളർത്തുതത്ത മാത്രമുണ്ടായിരുന്ന കേസിൽ കുറ്റവാളികൾക്ക് ജീവപര്യന്തം ശിക്ഷ. ഇത്തരം വിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ആദ്യം.
ആഗ്രയിലെ പ്രമുഖ പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് വിജയ് ശർമ്മയുടെ ഭാര്യ നീലം ശർമ്മ 2014 ഫെബ്രുവരി 20 ന് സ്വന്തം വീട്ടിൽ വച്ച് കൊല്ലപ്പെട്ടു. കൊലപാതകത്തെത്തുടർന്ന്, അവരുടെ വീട് കൊള്ളയടിക്കപ്പെട്ടു.പോലീസ് ആവുന്നത് ശ്രമിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ല. പക്ഷേ വിജയ് ശർമ്മയുടെ വളർത്തു തത്ത ശർമ്മയുടെ അനന്തരവന്റെ പേര് വിളിച്ച് അലറുന്നത് ശ്രദ്ധയിൽ പെട്ടതാണ് കേസിലെ വഴിത്തിരിവായത്.
തത്തയുടെ കരച്ചിൽ കേട്ട് സംശയം തോന്നിയ വിജയ് ശർമ്മ മരുമകനെ ചോദ്യം ചെയ്യാൻ പോലീസിനോട് അഭ്യർത്ഥിച്ചു. സുഹൃത്ത് റോണി മാസിയുടെ സഹായത്തോടെയാണ് നീലത്തെ കൊലപ്പെടുത്തിയതെന്ന് അനന്തരവൻ ആഷു എന്ന അശുതോഷ് സമ്മതിച്ചു.
കൊലപാതകം നടന്ന് ഒമ്പത് വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം, ആഷുവിന്റെ കുറ്റസമ്മത മൊഴിയുടെയും തുടർന്നുള്ള തെളിവുകളുടെയും അടിസ്ഥാനത്തിൽ സ്‌പെഷ്യൽ ജഡ്ജി മുഹമ്മദ് റാഷിദ് പ്രതികളായ ആഷുവിനും റോണിക്കും ജീവപര്യന്തം തടവും 72,000 രൂപ പിഴയും വിധിച്ചു.
2014 ഫെബ്രുവരി 20 നായിരുന്നു കേസിനു ആസ്പദമായ സംഭവം.അന്ന് വിജയ് ശർമ്മ മകൻ രാജേഷിനും മകൾ നിവേദിതയ്‌ക്കുമൊപ്പം ഫിറോസാബാദിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി പോയി. അദ്ദേഹത്തിന്റെ ഭാര്യ നീലം വീട്ടിൽ തന്നെ നിന്നു. രാത്രി വൈകി തിരിച്ചെത്തിയ വിജയും മകനും ഭാര്യയുടെയും വളർത്തുനായയുടെയും മൃതദേഹമാണ് കണ്ടത്. മൂർച്ചയേറിയ വസ്തു ഉപയോഗിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സംശയം തോന്നിയ ചിലരെ പിടികൂടി.
വിജയ് ശർമ്മയുടെ വളർത്തു തത്ത ഹെർക്യൂൾ ആകട്ടെ , ഭക്ഷണമൊക്കെ നിർത്തി നിശബ്ദനായി. ഇതോടെ കൊലപാതകത്തിന് തത്ത ദൃക്‌സാക്ഷിയാകാമെന്ന് ശർമ്മക്കു സംശയം തോന്നി.
തത്തയുടെ മുന്നിൽ വെച്ച് സംശയിക്കുന്നവരുടെ പേരുകൾ ഓരോന്നായി അദ്ദേഹം ഉരുവിട്ടു. പക്ഷി ആഷുവിന്റെ പേര് കേട്ട് ഭയന്ന് “അഷു-ആഷു” എന്ന് അലറാൻ തുടങ്ങി. പോലീസിന്റെ മുന്നിൽ പോലും ആഷുവിന്റെ പേരിനോട് തത്ത ഇതേ പ്രതികരണം നടത്തിയപ്പോൾ, അവനെ അറസ്റ്റ് ചെയ്തു. ഇതും പോലീസ് അന്വേഷണത്തിൽ സൂചിപ്പിച്ചിരുന്നു.
ആഷു എന്ന അശുതോഷ് വീട്ടിൽ വന്ന് പോകാറുണ്ടായിരുന്നു. അവിടെ വർഷങ്ങളോളം താമസിച്ചിരുന്നതുമാണ്. അശുതോഷിന് എംബിഎ ബിരുദം പഠിക്കാൻ വിജയ് ശർമ്മ ആയിരുന്നു ഫീസ് നൽകിയിരുന്നത്. വീട്ടിൽ ആഭരണങ്ങളും പണവും എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അഷുവിന് അറിയാമായിരുന്നു. വളർത്തുനായയെ കത്തികൊണ്ട് ഒമ്പത് തവണയും നീലത്തെ 14 തവണയും കുത്തുകയായിരുന്നു.
കേസിൽ ഉടനീളം തത്തയെ പരാമർശിച്ചെങ്കിലും തെളിവായി ഹാജരാക്കിയില്ല, ഇന്ത്യൻ എവിഡൻസ് ആക്ടിൽ അങ്ങനെയൊരു വ്യവസ്ഥയില്ല എന്നതാണ് കാരണം. സംഭവം നടന്ന് ആറ് മാസത്തിന് ശേഷമാണ് തത്ത ചത്തു പോകുകയായിരുന്നു. 2020 നവംബർ 14 ന് കോവിഡ് -19 പകർച്ചവ്യാധി സമയത്ത് വിജയ് ശർമ്മ മരിച്ചു.
അശുതോഷിനെ തൂക്കിക്കൊല്ലണം എന്നാണ് വിജയശർമ്മയുടെ മകൾ നിവേദിത പറയുന്നത്. അതിനായി സുപ്രീം കോടതിയിൽ ഹർജി കൊടുക്കാൻ ഒരുങ്ങുകയാണ് നിവേദിത.
Comments