തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമാകും. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഴ കിട്ടിയേക്കും. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത.
അതേസമയം സംസ്ഥാനത്ത് വേനൽമഴ മെച്ചപ്പെടുന്നുവെന്നാണ് കാലാവസ്ഥ വകുപ്പ് നൽകിയ അറിയിപ്പ്. മഴ കിട്ടുന്നതോടെ താപനിലയിൽ കുറവുണ്ടായേക്കും. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഒരു സ്റ്റേഷനിലും നാല്പത് ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തിയിട്ടില്ല. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ഇന്നലെ നെയ്യാറ്റിൻകരയിൽ 40.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ വേനൽ മഴയിലും കാറ്റിലും വ്യാപക നാശം. ഇന്നലെ വൈകിട്ടോടെ തൃശൂരിൽ മിന്നൽ ചുഴലിയും കനത്ത മഴയും ഉണ്ടായി. തൃശൂർ കൊടകര വെള്ളിക്കുളങ്ങര മേഖലയിലാണ് മിന്നൽ ചുഴലിയും കനത്ത മഴയും ഉണ്ടായത്. തൃശൂരിന് പിന്നാലെ കൊച്ചിയിലെ അങ്കമാലിയടക്കമുള്ള മേഖലകളിലും കനത്ത മഴയും ശക്തമായ കാറ്റുമുണ്ടായി. രണ്ട് മേഖലകളിലും വ്യാപകമായ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തൃശൂരിൽ വാഴകൃഷിയിൽ വൻ നാശമാണ് സംഭവിച്ചത്. ആയിരത്തിലധികം വാഴ നശിച്ചു. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് ശക്തമായ കാറ്റ് വീശിയത്. തുടർന്ന് കോപ്ളിപ്പാടത്ത് ആയിരത്തോളം നേന്ത്രവാഴകൾ കാറ്റിൽ നശിച്ചു. തെങ്ങും മറ്റു മരങ്ങളും കടപുഴകി വീഴുകയും, വൈദ്യുതി ലൈനിന് തകരാർ സംഭവിക്കുകയും ചെയ്യ്തു. വെള്ളിക്കുളങ്ങരയിൽ ആലിപ്പഴ പെയ്‌ത്തും ഉണ്ടായി. ഇതേസമയം തന്നെ അങ്കമാലിയിലും ശക്തമായ കാറ്റും മഴയുമാണ് അനഭവപ്പെട്ടത്. ഈ മേഖലയിലും പല സ്ഥലത്തും വാഴ കൃഷി നശിച്ചു. നിരവധി മരങ്ങൾ കട പുഴകി വീണിട്ടുണ്ട്.
Comments