കൊച്ചി: വാഹന പരിശോധനക്കിടെ പോലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. നിർമ്മാണത്തൊഴിലാളിയായ എറണാകുളം ഇരുമ്പനം സ്വദേശി മനോഹരനാണ് മരണപ്പെട്ടത്. സംഭവത്തിൽ പോലീസ് മനോഹരനെ ക്രൂരമായി മർദ്ദിച്ചു എന്നാണ് ബന്ധുക്കളുടെ ആരോപണം.
അലക്ഷ്യമായി ഇരുചക്ര വാഹനം ഓടിച്ച് കൈ കാണിച്ചിട്ട് നിർത്താതെ പോയി എന്നാണ് പോലീസ് പറയുന്നത്. സ്റ്റേഷനിൽ നിന്ന് വൈദ്യപരിശോധനയ്ക്ക് കണ്ടുപോകാനിരിക്കെയാണ് മനോഹരൻ കുഴഞ്ഞുവീണതെന്നും പറയുന്നു. കുഴഞ്ഞു വീണ മനോഹരനെ ഉടൻ തന്നെ പോലീസ് ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിക്കുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോഴെക്കും മനോഹരൻ മരണപ്പെട്ടിരുന്നു എന്നും പോലീസ് പറയുന്നു.
എന്നാൽ പോലീസ് മനോഹരനെ മർദ്ദിച്ചതായാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. പോലീസ് കൈ കാണിച്ചപ്പോൾ അൽപ്പം മുന്നോട്ട് മാറിയാണ് മനോഹരൻ വാഹനം നിർത്തിയത്. ഒരു പോലീസുകാരൻ ഒടി എത്തി ഹെൽമറ്റ് മാറ്റിയുടനെ മനോഹരന്റെ മുഖത്തടിച്ചു എന്നാണ് മനോഹരന്റെ നാട്ടുകാർ പറയുന്നത്. എന്നാൽ അസഭ്യത്തോടൊപ്പം നിനക്കെന്താടാ കൈ കാണിച്ചാൽ വണ്ടി നിർത്തിക്കൂടെ എന്നു പറഞ്ഞായിരുന്നു മർദ്ദനം. തുടർന്ന് സ്റ്റേഷനിൽ കൊണ്ടുപോകാൻ ജീപ്പിൽ കയറ്റിയും മനോഹരനെ ക്രൂരമായി മർദ്ദിച്ചു എന്നും നാട്ടുകാർ പറയുന്നു. അതേ സമയം മനോഹരനെ മർദ്ദിച്ചിട്ടില്ലെന്നാണ് പോലീസിന്റെ നിലപാട്
മനോഹരന്റെ മരണവിവരം അറിഞ്ഞതിന് പിന്നാലെ ഇന്നലെ വൈകിട്ട് ബന്ധുക്കൾ തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി. വിശദമായ അന്വേഷണം നടത്തും എന്ന ഉറപ്പിലാണ് ഇവർ പിരിഞ്ഞു പോയത്.
Comments