പാലക്കാട് : സുഹൃത്തുക്കളുടെ സഹായത്തോടെ സ്വന്തം വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന കേസിൽ യുവാക്കൾ പിടിയിൽ. പാലക്കാട് പുതുപ്പരിയാരം സ്വദേശി ബൈജു, സുഹൃത്തുക്കളായ സുനി, സുശാന്ത് എന്നിവരാണ് അറസ്റ്റിലായത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് സ്വന്തം വീട് കുത്തിത്തുറന്നതെന്ന് ബൈജു മൊഴി നൽകി. പാലക്കാട് ഹേമാംബിക നഗർ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ബൈജും വീട്ടുകാരും നല്ല സ്വരച്ചേർച്ചയിൽ അല്ലായിരുന്നു. വീട്ടുകാർ വീട് പൂട്ടി കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിന് പോയതിന് പിന്നാലെയാണ് കവർച്ച നടത്തിയത്. സഹോദരിയെ ഫോണിൽ വിളിച്ച് വീട്ടിൽ ആരുമില്ലെന്ന് ഉറപ്പ് വരുത്തിതിന് ശേഷമാണ് സുഹൃത്തുക്കൾക്കൊപ്പം കവർച്ചയ്‌ക്കെത്തിയത്. മോഷണത്തിൽ സഹായിക്കുന്നതിന് പ്രതിഫലമായി വൻ തുകയാണ് ബൈജു സുഹൃത്തുക്കൾക്ക് വാഗ്ദാനം ചെയ്തത്. ഓട് പൊളിച്ച് വീടിനുള്ളിൽ കയറിയാണ് കവർച്ച നടത്തിയത്. അലമാരകൾ കുത്തിത്തുറന്ന് സ്വർണവും പണവും കൈക്കലാക്കിയ ശേഷം അന്വേഷണം വഴി തെറ്റിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നിരുന്നു. വസ്ത്രങ്ങൾ ഉൾപ്പെടെ വാരി വലിച്ചിട്ട ശേഷമാണ് പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.
വീടിന്റെ സമീപ പ്രദേശങ്ങളിൽ നിന്നുമാണ് കവർച്ചയ്‌ക്ക് ആവശ്യമായ ആയുധങ്ങൾ ശേഖരിച്ചത്. കവർച്ചയ്‌ക്ക് ശേഷം അധിക ദൂരത്തല്ലാതെ ആയുധങ്ങൾ ഉപേക്ഷിച്ചു. ക്ഷേത്ര ദർശനം കഴിഞ്ഞ് തിരികെ എത്തിയതോടെയാണ് കുടുംബം ഇക്കാര്യം അറിയുന്നത്. പിന്നാലെ പോലീസ് സ്‌റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടിലെ അംഗങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് ബൈജുവിൽ പോലീസിന് സംശയമുണ്ടാവുന്നത്. തുടർന്ന് തന്ത്രപൂർവ്വം വിളിച്ചു വരുത്തി ചോദ്യം ചെയ്തതോടെയാണ് കവർച്ചയുടെ ചുരുളഴിയുന്നത്.
Comments