കൊല്ലം : സ്കൂട്ടർ യാത്രികയ്ക്ക് നേരെ അതിക്രമം നടത്തി സ്വർണ മാല പൊട്ടിച്ചടുത്ത മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. തെറ്റിദ്ധരിപ്പിച്ച് വാഹനം നിർത്തിച്ച ശേഷം അടിച്ചുതാഴെയിട്ട് കണ്ണിൽ മുളകുപൊടി വിതറിയാണ് സ്വർണമാല കവർന്നത്. സംഭവത്തിൽ ചവറ മുകുന്ദപുരം കരിങ്ങാട്ടിൽ വടക്കതിൽ ഷാജി, കരുനാഗപ്പള്ളി ഇടപ്പള്ളിക്കോട്ട നെറ്റിയാട് തണ്ടളത്തു വീട്ടിൽ സുഹൈൽ എന്നിവരാണ് പിടിയിലായത്. മൈനാഗപ്പള്ളി കടപ്പ സ്വദേശിയായ യുവതിയുടെ മൂന്ന് പവന്റെ മാലയാണ് ഇവർ പൊട്ടിച്ചെടുത്തത്.
ഇന്നലെ ഉച്ചയോടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. ഇതുവഴി വരികയായിരുന്ന യുവതിയുടെ പിന്നാലെയെത്തിയ മോഷ്ടാക്കൾ സ്കൂട്ടറിന് പിന്നിൽ തീ ഉയരുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. യുവതി റോഡരികിലേക്ക് മാറ്റി സ്കൂട്ടർ നിർത്തിയതിന് പിന്നാലെ മോഷ്ടാക്കളും വാഹനം നിർത്തി സഹായവാഗ്ദാനവുമായി അടുത്ത് കൂടുകയായിരുന്നു.
സ്കൂട്ടറിൽ നിന്നും യുവതി ഇറങ്ങുന്നതിന് മുമ്പ് തന്നെ അടിച്ചു വീഴ്ത്തി കണ്ണിൽ മുളകുപൊടി വിതറുകയായിരുന്നു. പെട്ടെന്ന് തന്നെ മാല പൊട്ടിച്ച് കടന്നു കളയാൻ ശ്രമിച്ചെങ്കിലും കുറച്ചുഭാഗം യുവതിയുടെ കയ്യിൽ കിട്ടി. യുവതിയുടെ നിലവളി കേട്ട യുവാക്കളാണ് പ്രതികളെ പിടികൂടിയത്. പിന്നീട് ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Comments