ശ്രീനഗർ: ജമ്മുകശ്മീരിൽ പട്ടുനൂൽ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. പട്ടുനൂൽ കർഷകർക്ക് പരിശീലനവും ആധുനിക സാങ്കേതികവിദ്യയും നൽകിയാണ് ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സെറികൾച്ചർ വ്യവസായത്തിന് ആവശ്യമായ വിദഗ്ദ പരിശീലനം, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഉപയോഗിച്ച് കർഷകർക്ക് കൂടുതൽ സൗകര്യമൊരുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കാർഷികമേഖലയുടെ സമഗ്രമായ വളർച്ചയ്ക്കും, സിൽക്ക് വസ്ത്രങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതിനും ഉയർന്ന ഗുണനിലവാരമുള്ള പട്ടുനൂൽ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കും. പട്ടുനൂൽ കൃഷി നടത്തുന്നവർക്ക് ഇല ലഭ്യത വർദ്ധിപ്പിക്കുന്നതിനും ഹരിത സമ്പത്ത് മെച്ചപ്പെടുത്തുന്നതിനുമായി മൾബറി തോട്ടങ്ങളുടെ പ്രവർത്തനങ്ങളും സർക്കാർ നടത്തിവരികയാണ്.
വനം, സെറികൾച്ചർ വകുപ്പുകൾ സംയുക്തമായി കശിമീരിൽ ഹരിത ദൗത്യം കൈവരിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്നു. കർഷകർക്ക് ഉൽപ്പന്നം അവരുടെ സമീപ വിപണികളിൽ തന്നെ വിൽക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കും. കശ്മീരിലെ കരകൗശല പാരമ്പര്യം സംരക്ഷിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. സിൽക്ക് വ്യവസായത്തിന്റെ ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കുന്നതിന് സർക്കാർ പ്രാധാന്യം നൽകുന്നു.
പട്ടുനൂൽപ്പുഴു വളർത്തലിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യയെക്കുറിച്ചും പരിശീലനത്തെക്കുറിച്ചും പട്ടുനൂൽ കർഷകരിൽ അവബോദം സൃഷ്ടിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. സെൻട്രൽ സിൽക്ക് ബോർഡ് ജമ്മു കശ്മീരിന് പട്ടുനൂൽ ഉൽപ്പാദനത്തിനായി രണ്ടാംഘട്ടത്തിൽ 35 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു.
Comments