പാലക്കാട്: പാലക്കാട് യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ദളിത് യുവതി പീഡിപ്പിക്കപ്പെട്ട സംഭവം ഒതുക്കിതീർക്കാൻ ശ്രമിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ പറഞ്ഞു. എസ്.സി എസ്.ടി പീഡന നിരോധന നിയമപ്രകാരം വിഡി സതീശനെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ വേണ്ടി അടിമ പണി ചെയ്യുന്നവരാണ് വിഡി സതീശനും കെ. സുധാകരനുമെന്നും സി. കൃഷ്ണകുമാർ വിമർശിച്ചു.
കോൺഗ്രസ് നേതാവ് രാഹുലിനെതിരെ കോടതി വിധി വന്നപ്പോൾ ആദ്യം റോഡിലിറങ്ങിയത് ഡിവൈഎഫ്ഐയാണെന്നും സിപിഎമ്മിന് വേണ്ടി ആദ്യം പ്രതികരിക്കുന്നതാവട്ടെ വി.ഡി സതീശനും കെ. സുധാകരനുമാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മും കോൺഗ്രസും തമ്മിൽ കേരളത്തിൽ പരസ്യ സഖ്യം നിലവിൽ വന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂതന എന്നത് പുരാണത്തിലെ ഒരു കഥാപാത്രമാണ്. കെ. സുരേന്ദ്രൻ പറഞ്ഞത് രാഷ്ട്രീയ വിമർശനമാണെന്നും അതിന്റെ പേരിൽ അദ്ദേഹത്തെ വേട്ടയാടാൻ ഇടത്-വലത് മുന്നണികളെ അനുവദിക്കില്ലെന്നും സി. കൃഷ്ണകുമാർ വ്യക്തമാക്കി. മഹിളാകോൺഗ്രസ് നേതാവ് ലതികാ സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത് കോൺഗ്രസിന്റെ സ്ത്രീവിരുദ്ധതയുടെയും നീതിനിഷേധത്തിന്റെയും ഉദാഹരണമാണെന്ന് കൃഷ്ണകുമാർപറഞ്ഞു. സ്വന്തം പാർട്ടിക്കാരിയായ ദളിത് യുവതിയെ സഹപ്രവർത്തകരായ യൂത്ത് കോൺഗ്രസുകാർ പീഡിപ്പിച്ചപ്പോൾ അത് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച സതീശൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരെ കേസ് കൊടുക്കുന്നത് അപഹാസ്യമാണെന്ന് അദ്ദേഹം ആരോപിച്ചു.
Comments