കോഴിക്കോട് ; പ്രഫഷനൽ നാടകവേദിയെ ശക്തിപ്പെടുത്തിയ സംഘാടകനായിരുന്നു നടൻ വിക്രമൻ നായർ. ആറരപ്പതിറ്റാണ്ടുനീണ്ട നാടകജീവിതത്തിനൊപ്പം തന്നെ സിനിമ, സീരിയൽ രംഗങ്ങളിലും അദ്ദേഹം തിളങ്ങി. എന്നാൽ ജീവിതത്തിൽ അദ്ദേഹം നേരിട്ടത് സിനിമകളെ വെല്ലുന്ന യാഥാർത്ഥ്യങ്ങളെയാണ് .
വിക്രമൻ നായർ ജീവിതം പറഞ്ഞുതുടങ്ങുമ്പോൾ, ആ വാക്കുകളിൽ പോലും ഭയം ഒളിഞ്ഞു കിടക്കുന്നുണ്ട് . ‘ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയൊന്നിലെ മാപ്പിള ലഹളയുടെ ഭീകരാവസ്ഥ അനുഭവിച്ച ആളായിരുന്നു അദ്ദേഹത്തിന്റെ അമ്മ വെള്ളയ്‌ക്കാംപടി തറവാട്ടിൽ ജാനകിയമ്മ . ഇത് ചില അഭിമുഖങ്ങൾക്കിടെ വിക്രമൻ നായർ വെളിപ്പെടുത്തിയിട്ടുണ്ട് .
‘ ലഹളക്കാലത്ത് അമ്മയുടെ രണ്ട് അമ്മാവന്മാരെ വെട്ടി കഷണങ്ങളാക്കി കോഴിക്കൂട്ടിൽ ഇട്ടു. അന്നു രാത്രിതന്നെ തറവാട്ടിലെ സ്ത്രീകളും പുരുഷന്മാരും പല സ്ഥലങ്ങളിലും അഭയം തേടി. വലിയ ഉരുളിപോലുള്ള പാത്രത്തിൽ കയറി പുഴ കടന്ന് ഏതൊക്കെയോ ഗ്രാമങ്ങളിലാണ് പലരും ചെന്നെത്തിയത്. വർഷങ്ങൾ കടന്നുപോയി, ഞാൻ കുട്ടിയായിരിക്കുമ്പോൾ അമ്മ എന്നെയും കൊണ്ട് പലപ്പോഴും മലപ്പുറത്തിനടുത്തുള്ള ഒരു മുസ്ലിം തറവാട്ടിൽ പോകുമായിരുന്നു. അമ്മയെ കാണുമ്പോൾ വളരെ സന്തോഷത്തോടെ ഒരു സ്ത്രീ മുറ്റത്തേക്കിറങ്ങി വരും. ചായയും പലഹാരങ്ങളും അവർ ഞങ്ങൾക്കു തരും. ഒരിക്കൽ, അമ്മയെ അവർ അടുക്കളയുടെ പിറകിലെ വിറകുപുരയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതിനകത്ത് ചെറിയൊരു അലമാരയുണ്ട്. അത് തുറന്നപ്പോൾ ഉള്ളിൽ ഗുരുവായൂരപ്പന്റെ ഒരു ഫോട്ടോ. അത് നോക്കി അവർ അമ്മയോട് പറഞ്ഞു: ‘‘ഞാൻ ദിവസവും ആരും കാണാതെ ഇവിടെ തൊഴാറുണ്ട് മോളെ.’’ ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഞാൻ അമ്മയോ ട് ചോദിച്ചു: ‘‘ആരാണമ്മേ അവർ?’’ ലഹളക്കാലത്ത് തറവാട്ടിൽ നിന്ന് ഒളിച്ചോടിയ ഒരു അമ്മായിയാണവരെന്നും ജീവഭയം കാരണം മുസ്ലിം മതം സ്വീകരിച്ച് ഒരു മുസ്ലിമിനെ വിവാഹം കഴിച്ചതാണെന്നും അമ്മ പറഞ്ഞു. അവരുടെ പേര് അമ്മിണിയമ്മ എന്നായിരുന്നുവത്രേ. മതം മാറിയപ്പോൾ ആമിനയെന്നായി. അമ്മ വിവരിച്ച ആ ജീവിതം ഇപ്പോഴും അരങ്ങിലെത്താത്ത ഒരു നാടകമായി എന്റെ മനസ്സിൽ തറഞ്ഞുകിടപ്പുണ്ട്. ‘ വിക്രമൻ നായർ അഭിമുഖത്തിനിടെ വ്യക്തമാക്കിയത് ഈ സത്യങ്ങളായിരുന്നു .
Comments