ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജിഡിപിയുടെ ലോജിസ്റ്റിക് ചിലവ് 13 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ലോജിസ്റ്റിക് ചിലവുകൾ കുറച്ചാൽ മാത്രമേ രാജ്യത്തിൽ വികസനം സാധ്യമാകുകയുള്ളു എന്ന് അമിത് ഷാ പറഞ്ഞു. അസോചമിന്റെ വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിലവിലെ ജിഡിപിയുടെ ലോജിസ്റ്റിക് ചിലവ് കുറയ്ക്കേണ്ടത് രാജ്യത്തിന് അനിവാര്യമാണ്. അതിനായി സർക്കാർ ചില പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ലോജിസ്റ്റിക് ചെലവ് 7.5 ശതമാനത്തിലെത്തുമെന്ന് ഉറപ്പ് തരാൻ കഴിയും. മുംബൈ മുതൽ ഡൽഹി വരെയുള്ള റെയിൽവേ ലൈനുകൾ ഇരട്ടിപ്പിക്കുകയും വീതി കൂട്ടുകയും ചെയ്യും. അമൃത്സർ മുതൽ കൊൽക്കത്ത വരെയുള്ള ചരക്ക് ഇടനാഴികൾ കൂടാതെ മറ്റ് 11 വ്യാവസായിക ഇടനാഴികളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 100 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്’ അമിത് ഷാ പറഞ്ഞു.
കയറ്റുമതി ആഗോളതലത്തിൽ വളർത്തുന്നതിന് 2028-ടെ ലോജിസ്റ്റിക് ചെലവ് ദേശീയ ശരാശരിയേക്കാൾ കുറയ്ക്കാൻ സർക്കാർ ലക്ഷ്യമിടുകയാണ്. 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കും. 2022-ൽ രാജ്യത്തെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കുന്നതിന് സർക്കാർ പ്രവർത്തിച്ചു. ഇന്ന് എല്ലാ ബിസിനസ് സ്ഥാപനങ്ങളും യുപിഐ ഉപയോഗിക്കുന്നുണ്ട്. 2022-ലെ രാജ്യത്തെ 8,840 കോടി ഡിജിറ്റൽ ഇടപാടുകളിൽ 52 ശതമാനവും യുപിഐ വഴിയാണ് നടന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Comments