ന്യൂഡൽഹി: എംപി എന്ന നിലയിൽ അനുവദിച്ച് നൽകിയിരുന്നു വസതി വേഗത്തിൽ ഒഴിയാൻ രാഹുൽ. കെട്ടിടം ഒഴിഞ്ഞുനൽകാനുള്ള നടപടികൾ വേഗത്തിലാക്കാൻ ഓഫീസ് ജീവനക്കാർക്ക് നിർദ്ദേശം നൽകി. വീട്ടുപകരണങ്ങൾ ഫാം ഹൗസിലേക്ക് മാറ്റാനാണ് നിർദ്ദേശം.
2004 ൽ എംപിയായി തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയ്‌ക്ക് 12, തുഗ്ലക്ക് ലൈൻ ബംഗ്ലാവ് അനുവദിച്ച് നൽകിയത്. കഴിഞ്ഞ 19 വർഷമായി ഈ കെട്ടിടം കേന്ദ്രമാക്കിയാണ് രാഹുൽ പ്രവർത്തിച്ചിരുന്നത്. എന്നാൽ അയോഗ്യനാക്കപ്പെട്ടതോടെ ഒരുമാസത്തിനകം ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലിന് നോട്ടീസ് നൽകുകയായിരുന്നു. അയോഗ്യനാക്കപ്പെട്ട കോടതി വിധിക്കെതിരെ രാഹുൽ ഇന്ന് അപ്പീൽ നൽകുമെന്നാണ് ലഭിക്കുന്ന വിവരം.
2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുൽ ഗാന്ധി അപമാനിച്ചത്. എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി സമുദായത്തിൽ നിന്നു വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമർശം. 2019 ഏപ്രിൽ 13-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ട് രാഹുൽ ഗാന്ധി മോദി സമുദായത്ത അപമാനിച്ചത്. ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയിൽ കേസ് നൽകിയത്.
അതേസമയം അമ്പത്തിരണ്ട് വയസ്സു കഴിഞ്ഞിട്ടും തനിക്ക് സ്വന്തമായി ഒരു വീടില്ലെന്ന് രാഹുൽ നേരത്തെ പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഭാരത് ജോഡോ യാത്ര കശ്മീരിൽ എത്തിയപ്പോൾ അതൊരു വീടായി തോന്നിയെന്നും, ഭാരത് ജോഡോ യാത്രയിലൂടെ ഒരുപാട് കാര്യങ്ങൾ തനിക്ക് പഠിക്കാൻ കഴിഞ്ഞെന്നും രാഹുൽ പറഞ്ഞു. പിന്നാലെ രാഹുലിന്റെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് ബിജെപി വക്താവ് രംഗത്തുവന്നിരുന്നു.
Comments