ബെംഗളൂരു: പൊതുജനങ്ങൾക്ക് വേണ്ടി ചെയ്ത പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് വീണ്ടും ബിജെപി അധികാരത്തിൽ വരുമെന്ന് കർണാടക മുഖ്യമന്ത്രി ബെസവരാജ് ബൊമ്മൈ. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് കമ്മീഷൻ തിയതികൾ നിയശ്ചയിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മെയ് 10ന് ഇനി വോട്ടെണ്ണൽ നടക്കും. മെയ് 13ന് ഫല പ്രഖ്യാപനമുണ്ടാകും. വോട്ടെടുപ്പിന് ബിജെപി സജ്ജരാണ്. നിരവധി കാമ്പയിനുകൾ ഇതിനോടകം നടന്ന് കഴിഞ്ഞു. പ്രചാരണങ്ങൾക്ക് ജനങ്ങൾ നൽകിയ സ്വീകരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെയും മറ്റും രൂപത്തിൽ സംസ്ഥാനത്ത് ഏറ്റവും നല്ല ഭരണമാണ് ഇരട്ട എഞ്ചിൻ ശക്തിയുള്ള ബിജെപി സർക്കാർ കാഴ്ചവെച്ചത്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങളും മികച്ച പിന്തുണയാണ് സർക്കാരിന് നൽകുന്നത് എന്നതും ശ്രദ്ധേയമാണ്. മെയ് 13ന് ബിജെപിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് സുനിശ്ചിതമാണെന്നും കർണാടക മുഖ്യമന്ത്രി പ്രതീക്ഷയർപ്പിച്ചു.
മെയ് മാസത്തിൽ സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇന്ന് മുതൽ (മാർച്ച് 29) മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വരും. മെയ് 24നാണ് കർണാടകയിലെ നിയമസഭയുടെ കാലാവധി അവസാനിക്കുക. 2018 മെയിലായിരുന്നു ഒടുവിലെ തിരഞ്ഞെടുപ്പ് നടന്നത്.
Comments