ബെംഗളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അങ്കത്തിനൊരുങ്ങിയിരിക്കുകയാണ് രാഷ്‌ട്രീയ പാർട്ടികൾ. സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന പ്രതീക്ഷ ബിജെപി പങ്കുവയ്‌ക്കുമ്പോൾ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്‌ക്കുള്ള വടംവലികൾ ഇപ്പോഴേ ആരംഭിച്ച് കഴിഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസിന് ഭരണം പിടിച്ചെടുക്കാനായാൽ മുഖ്യമന്ത്രി സ്ഥാനത്ത് ആരെന്ന തർക്കം ഏറെ നാളുകളായി തുടരുന്നതിനിടെയാണ് തന്റെ നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യ രംഗത്തെത്തിയിരിക്കുന്നത്.
”100 ശതമാനവും ഞാൻ മുഖ്യമന്ത്രി സ്ഥാനത്തിന് മോഹിക്കുന്നയാളാണ്. ഇതുവരെയുള്ള കാര്യങ്ങളുടെ കിടപ്പനുസരിച്ച് ഞാനും ഡി.കെ ശിവകുമാറുമാണ് അതിന് കൊതിക്കുന്നത്. ജി. പരമേശ്വരയെക്കുറിച്ച് എനിക്ക് വ്യക്തതയില്ല. പണ്ട് എപ്പോഴോ അദ്ദേഹം ഇത്തരം അഭിലാഷങ്ങളെക്കുറിച്ച് പങ്കുവച്ചിട്ടുണ്ട്. അക്കാര്യത്തിൽ തെറ്റൊന്നുമില്ല. ”സിദ്ധരാമയ്യ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കർണാടകയുടെ മുൻ മുഖ്യമന്ത്രിയായ സിദ്ധരാമയ്യ വരുണ നിയോജക മണ്ഡലത്തിൽ നിന്നാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. കൂടാതെ കോളാർ മണ്ഡലത്തിൽ നിന്നും മത്സരിച്ചേക്കുമെന്നാണ് പ്രഖ്യാപനം.
”കോൺഗ്രസ് നല്ല ഐക്യത്തിലാണ് പോകുന്നത്. ഡികെ ശിവകുമാറിന് മുഖ്യമന്ത്രി മോഹമുണ്ടെന്നതിൽ കുഴപ്പമുണ്ടെന്ന് ഞാൻ കരുതുന്നില്ല. തിരഞ്ഞെടുക്കപ്പെടുന്ന എംഎൽഎമാരാണ് അവരുടെ നേതാവിനെ നിശ്ചയിക്കുക. ഏതായാലും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന കാര്യം സംസ്ഥാന നേതാക്കൾ പ്രഖ്യാപിക്കില്ല. ഹൈക്കമാൻഡിനും തിരഞ്ഞെടുക്കപ്പെടാൻ പോകുന്ന എംഎൽഎമാർക്കുമാണ് അതിനുള്ള അധികാരം. മാത്രവുമല്ല, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പോട് കൂടി വോട്ടെടുപ്പിൽ മത്സരിക്കുന്നത് ഞാൻ നിർത്തുകയാണ്. ” സിദ്ധരാമയ്യ വ്യക്തമാക്കി.
മെയ് 10നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുകയെന്ന് കഴിഞ്ഞ ദിവസമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. 13-നായിരിക്കും വോട്ടെണ്ണൽ. കളത്തിലേക്ക് ഇത്തവണ ആംആദ്മി പാർട്ടിയും സ്ഥാനാർത്ഥികളുമായി എത്തുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്.
Comments