കാൻബെറ: മെൽബണിൽ ഖാലിസ്ഥാൻ അനുകൂലികൾ നടത്തിയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തതായി വിക്ടോറിയ പോലീസ് അറിയിച്ചു. ജനുവരി 29ന് ഫെഡറേഷൻ സ്‌ക്വയറിൽ വച്ച് നടന്ന സംഘർഷമാണ് കേസിനാധാരം. സംഭവത്തിൽ ഇതുവരെ 5 പേർ അറസ്റ്റിലായതായി വിക്ടോറിയ പോലീസ് വ്യക്തമാക്കി. ആയുധങ്ങളുപയോഗിച്ച് ഖാലിസ്ഥാൻ അനുകൂലികൾ ആക്രമണം നടത്തുകയും നിരവധി പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്ത കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നാണ് വിവരം.
ഖാലിസ്ഥാൻ അനുകൂല സംഘടനകൾ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കുകയില്ലെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. ആരാധനാലയങ്ങൾക്കും ഹിന്ദു ക്ഷേത്രങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും അത്തരം വിദ്വേഷ നീക്കങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇന്ത്യാ സന്ദർശനവേളയിൽ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഉറപ്പുനൽകി. രാജ്യത്ത് സമാധാനവും ഐക്യവും നിലനിൽക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments