തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരില്‍ യുവതിയെ ക്രൂരമായി മർദ്ദിച്ച പ്രതികളെ ഒരാഴ്ച കഴിഞ്ഞിട്ടും പിടികൂടാത്തതിൽ പിണറായി സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് സ്ത്രീ ആക്രമിക്കപ്പെട്ടതെന്നും സിസിടിവി കടന്നുചെല്ലാത്തയിടങ്ങളില് ആര്‍ക്കും എന്ത് അതിക്രമവും നടത്താമെന്ന നിലയിലായി മാറി കേരളമെന്നും മുരളീധരൻ വിമർശിച്ചു. ജനപക്ഷ രാഷ്ട്രീയമാണ് തന്റെ ശൈലിയെന്നും വിമര്‍ശനം ഇനിയും തുടരുമെന്നും അദ്ദേഹം തുറന്നടിച്ചു.
‘രാജ്യത്തെ ഏറ്റവും മികച്ച പോലീസിംഗ് നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വ്യത്യസ്തമായ നയങ്ങളുടെ ഫലമാണിതെന്നും പിണറായി പറയുന്നു. രാജ്യത്തെ ഏറ്റവും മികവുറ്റ സേനയുടെ തലവനോട്, വ്യത്യസ്തതയുടെ പ്രയോക്താവിനോട് ഒരു ചോദ്യം. അങ്ങയുടെ മൂക്കിന് താഴെ, തിരുവനന്തപുരം പാറ്റൂരില്‍ ഒരു സ്ത്രീ ക്രൂരമായ അതിക്രമത്തിന് ഇരയായിട്ട് ഇന്നേയ്ക്ക് പത്തുദിവസമായി. പ്രതി എവിടെയാണ് സര്? അങ്ങയുടെ മികവുറ്റ പോലീസ് പറയുന്നു, സിസിടിവി പ്രവര്‍ത്തിക്കാത്തതിനാല്‍ പ്രതിയെ പിടിക്കാനാവില്ലെന്ന്. ഈ സിസിടിവി പോലീസ് അങ്ങയുടെ വ്യത്യസ്തമായ പോലീസ് നയത്തിന്റെ അനന്തരഫലമാണോ? കേരളത്തില്‍ സിസിടിവി കടന്നുചെല്ലാത്തയിടങ്ങളില് ആര്‍ക്കും എന്ത് അതിക്രമവും നടത്താമെന്നാണോ?’.
‘പരാതിക്കാരായ സ്ത്രീകളോട് രാത്രി ഒരു മണിക്ക് സ്റ്റേഷനില്‍ വന്ന് പരാതി എഴുതിത്തരാന്‍ പറയുന്ന പോലീസിന്റെ മികവ് ഇതേ കേസില്‍ കേരളം കണ്ടതാണ്. തൃപ്പൂണിത്തുറയില്‍ ഒറ്റയടിക്ക് ഒരു ചെറുപ്പക്കാരന്റെ ജീവനെടുത്തവരാണ് അങ്ങയുടെ മികവുറ്റ സേനയെന്ന് മറക്കുന്നില്ല. ഈ സേനയുടെ ഖ്യാതി അട്ടിമറിക്കാന്‍ ഒരിക്കലും അങ്ങ് ആരെയും അനുവദിക്കരുത്. വി.മുരളീധരന് വിമര്‍ശിക്കുകയാണ്, ഈ വിമര്‍ശനം ഇനിയും തുടരും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദളിതര്‍ക്കും നീതി നിഷേധിക്കുന്ന, അഴിമതിയും സ്വജനപക്ഷപാതവും, വ്യാജപ്രചാരവേലയും നിറഞ്ഞ കമ്യൂണിസ്റ്റ് ഭരണത്തിനെതിരായ വിമര്‍ശനം ഇനിയുമിനിയും തുടരും. കാരണം ഭാരതീയ ജനതാപാര്‍ട്ടിയുടെ, നരേന്ദ്രമോദിയുടെ, ജനപക്ഷ രാഷ്ട്രീയമാണ് എന്റെ ശൈലി’.
Comments