ഇനി വാഹനങ്ങളുടെ വേഗത കുറഞ്ഞാലും പിഴ അടയ്‌ക്കണമെന്ന് നിർദേശം. അബുദാബി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ വേഗത കുറച്ച് വാഹനമോടിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനാണ് അബുദാബി പോലീസിന്റെ തീരുമാനം. ശരാശരി വേഗതയായ 120 കിലോമീറ്ററിലും താഴെ വാഹനമോടിച്ചാൽ 400 ദിർഹം പിഴ അടക്കേണ്ടിവരുമെന്ന് അബുദാബി പോലീസ് അറിയിച്ചു.
അബുദാബി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ രണ്ട് വരികളിലാണ് ശരാശരി വേഗത 120 കിലോമീറ്ററായി നിശ്ചയിച്ചത്. നിയമം പാലിക്കാത്തവർക്കാണ് 400 ദിർഹം പിഴ. ഏപ്രിൽ ഒന്ന് മുതൽ സംവിധാനം നിലവിൽ വരും. നിയമം ലംഘിക്കുന്നവർക്ക് അന്നു മുതൽ മുന്നറിയിപ്പ് നൽകും. മെയ് ഒന്ന് മുതൽ പിഴ ഈടാക്കി തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.
ഇടതുവശത്ത് നിന്ന് ആദ്യത്തെ രണ്ട് ലൈനുകളിലാണ് ശരാശരി വേഗത 120 കിലോമീറ്ററാക്കിയത്. വലിയ വാഹനങ്ങൾക്കായി നിശ്ചയിച്ചിരിക്കുന്ന വലതുവശത്തെ ലൈനിലും വലതുവശത്തെ രണ്ടാമത്തെ ലൈനിലും ഈ നിയമം ബാധകമല്ല. എല്ലാ ലൈനുകളിലും പരമാവധി വേഗത മണിക്കൂറിൽ 140 കിലോമീറ്ററായിരിക്കും. വാഹനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് വേഗപരിധി നിശ്ചയിക്കുന്നതെന്നും കുറഞ്ഞ വേഗതയിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർ വലതു പാത തിരഞ്ഞെടുക്കണമെന്നും അബുദാബി പോലീസ് സെൻട്രൽ ഓപറേഷൻസ് വിഭാഗം അറിയിച്ചു.
Comments