ലക്നൗ : രണ്ടാനമ്മയാണെന്ന് കരുതി സ്വന്തം അമ്മയേയും, അച്ഛനേയും കുത്തിക്കൊന്ന മകൻ അറസ്റ്റിൽ .ഉത്തർപ്രദേശിലെ അലിഗഢിലാണ് സംഭവം . പ്രായമായ മാതാപിതാക്കളെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ അലിഗഡ് മുസ്ലീം സർവകലാശാല വിദ്യാർത്ഥി ഗുലാമുദ്ദീനെ (24) പോലീസ് അറസ്റ്റ് ചെയ്തു . പിതാവ് ഇസ്ഹാഖ് , അമ്മ ഷെഹ്‌സാദിക്ക് എന്നിവരെയാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയത് .
ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം . മാതാപിതാക്കൾക്കൊപ്പമാണ് ഗുലാമുദീൻ പതിവായി ഉറങ്ങുന്നത് . സംഭവസമയത്ത് ഇയാളുടെ സഹോദരിമാരും ഇളയ സഹോദരനും വീട്ടിലുണ്ടായിരുന്നു. സഹോദരങ്ങൾ മുകളിലത്തെ നിലയിലെ മുറിയിൽ ഉറങ്ങുകയായിരുന്നു. രാത്രിയിൽ അമ്മയുമായി വാക്കുതർക്കത്തിലേർപ്പെട്ട ഗുലാമുദ്ദീൻ സമീപത്ത് കരുതിയിരുന്ന ചുറ്റികകൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു . ഷെഹ്സാദിക്ക് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു . തുടർന്ന് പിതാവിനെ കത്രിക ഉപയോഗിച്ച് ഗുലാമുദ്ദീൻ കുത്തിവീഴ്‌ത്തി.
സഹോദരങ്ങളും ,അയൽക്കാരും കരഞ്ഞ് വിളിച്ചിട്ടും കതക് തുറക്കാനും ഗുലാമുദ്ദീൻ തയ്യാറായില്ല .പിതാവിന് അമ്പതിലധികം തവണ കുത്തേറ്റതായി റിപ്പോർട്ടുകൾ പറയുന്നു. അയൽവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്ന് ക്വാർസി പോലീസ് സ്ഥലത്തെത്തിയപ്പോൾ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഏകദേശം പതിനഞ്ച് മിനിറ്റോളം കാത്തിരുന്ന ശേഷം ഗുലാമുദ്ദീൻ പോലീസുകാർക്ക് മുൻപിൽ വാതിൽ തുറന്നു നൽകുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഷെഹ്സാദിക് തന്റെ രണ്ടാനമ്മയാണെന്ന വിശ്വാസത്തിലായിരുന്നു ഗുലാമുദ്ദീനെന്ന് പോലീസ് പറഞ്ഞു . പ്രാദേശിക മൊഹമ്മദിയ മസ്ജിദിന്റെ ഇമാമായിരുന്നു കൊല്ലപ്പെട്ട ഇസ്ഹാഖ്.
Comments