ഇസ്ലാമാബാദ്: പാകിസ്താൻ സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണഘടനയെ കളിയാക്കുകയാണെന്ന് പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തിരഞ്ഞെടുപ്പ് വൈകുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വാദം കേൾക്കുന്നത് ഏത് ബെഞ്ചാണെന്നതിന് പ്രധാന്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് അമിൻ ഉദ് ഖാൻ പിന്മാറിയിരുന്നു. ഇതേ തുടർന്ന് അഞ്ചംഗ ബെഞ്ച് പിരിച്ച് വിട്ടതോടെയാണ് ഇമ്രാന്റെ പരാമർശം.
തന്റെ പാർട്ടിയെ സംബന്ധിച്ച് തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള നടപടികൾക്കാണ് പ്രാധാന്യം. അറിയേണ്ടത് ഭരണഘടന നിർദ്ദേശിക്കുന്നത് പ്രകാരം 90 ദിവത്തിനകം നടത്താൻ സാധിക്കുമോ എന്നുള്ളതാണ്. കേസിനെ കുറിച്ച് ഭരണഘടന വിദഗ്ധരുടെ അഭിപ്രായം തിരക്കിയെന്നും തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് അവരുടെ അഭിപ്രായമെന്നും ഇമ്രാൻ ട്വിറ്ററിൽ കുറിച്ചു.
പാകിസ്താന്റെ അടിത്തറയായ ഭരണഘടനയെയും സർക്കാരും ഇലക്ഷൻ കമ്മീഷനും ചേർന്ന് അവഹേളിക്കാൻ ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് ഭയക്കുന്നതുകൊണ്ടാണ് കുറ്റവാളികളെ വെള്ളപൂശാൻ ശ്രമിക്കുന്നത്. ഇത് നിയമവാഴ്‌ച്ചയെയും ഭരണഘടനയെയും തകർക്കുമെന്നും ഇമ്രാൻ ട്വീറ്റ് ചെയ്തു.
Comments