കൊച്ചി: മദ്യവും ലഹരിമരുന്നും ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം കൊടുക്കില്ല എന്ന നിലപാടെടുക്കാൻ ഡിവൈഎഫ്ഐക്ക് സാധിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. അങ്ങനെയൊരു തീരുമാനം എടുക്കുന്നത് പ്രായോഗികമല്ല. വീട്ടില്‍ ചെന്ന് രണ്ടു രൂപ വാങ്ങി അംഗത്വം കൊടുക്കുകയാണ് തങ്ങൾ ചെയ്യുന്നത്. അംഗമായി കഴിഞ്ഞാല്‍ സംഘടനാ തത്വം പഠിപ്പിച്ച് കൂടെക്കൂട്ടുമെന്നും സനോജ് പറഞ്ഞു.
‘ഡിവൈഎഫ്ഐയില്‍ കേഡര്‍ മെമ്പർഷിപ്പ് അല്ല. മാസ് മെമ്പർഷിപ്പ് രീതിയാണ്. വീട്ടില്‍ ചെന്ന് രണ്ടു രൂപ വാങ്ങി അംഗത്വം കൊടുക്കുകയാണ്. സംഘടനയുടെ നയവും പരിപാടിയും അംഗീകരിക്കാമെന്ന് സമ്മതിച്ചാണ് അംഗത്വമെടുക്കുന്നത്. അപ്പോള്‍ അയാള്‍ മദ്യപിക്കുമോ, ലഹരി ഉപയോഗിക്കുമോ എന്നൊന്നും അറിയാന്‍ വഴിയില്ല. അംഗമായി കഴിഞ്ഞാല്‍ സംഘടനാ തത്വം പഠിപ്പിച്ച് കൂടെക്കൂട്ടേണ്ട ഉത്തരവാദിത്വം സംഘടനയ്ക്കുണ്ട്’.
‘തെറ്റിപ്പോകുമ്പോള്‍ തിരുത്തും. വിവിധ ജില്ലകളില്‍ പലരെയും ഒഴിവാക്കിയിട്ടുണ്ട്. ജനകീയ കവചമെന്ന പേരില്‍ ലഹരിക്കെതിരെ സംഘടനയുടെ ക്യാംമ്പയിൻ തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായി ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍ ടൂര്‍ണ്ണമെന്റുകള്‍ ഈ അവധിക്കാലത്ത് സംഘടിപ്പിക്കുന്നുണ്ട്. ആകാശ് തില്ലങ്കേരിയെ പോലുള്ളവർ വളര്‍ന്നുവരുന്നതില്‍ വലതുപക്ഷവല്‍ക്കരണത്തിന്റെ സ്വാധീനമാണ് കാരണം. ചിലര്‍ക്ക് എളുപ്പം പണമുണ്ടാക്കണമെന്ന ചിന്ത വരും. ഇത്തരക്കാര്‍ അപൂര്‍വമായി കടന്നുവരും’ എന്നും വി.കെ സനോജ് പറഞ്ഞു.
Comments