ശ്രീനഗർ : രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഭീകരസംഘങ്ങളെ സഹായിച്ച 350 കരാറുകാരെ സസ്പെൻഡ് ചെയ്ത് ജമ്മു കശ്മീർ ഭരണകൂടം . 40 പേരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കരാറുകാർക്ക് ഇനി സർക്കാർ കരാറൊന്നും നൽകില്ലെന്നും ഉത്തരവിൽ പറയുന്നു . ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് നടപടി.
ജമ്മു കശ്മീർ സിഐഡിയുടെ റിപ്പോർട്ട് പ്രകാരം വിവിധ സർക്കാർ പദ്ധതികളിൽ ജോലി ചെയ്യുന്ന കരാറുകാരുടെ പ്രവർത്തനങ്ങൾ സംശയാസ്പദമാണെന്ന് കണ്ടെത്തി. ഈ കരാറുകാർ സർക്കാർ കരാറുകളിൽ നിന്ന് വൻതുക സമ്പാദിക്കുന്നതായും , എന്നാൽ ഈ പണം ഭീകരവാദികൾക്കെ സഹായിക്കാൻ നൽകുന്നതായും സിഐഡി കണ്ടെത്തി. ചില കരാറുകാരും അവരുടെ ബന്ധുക്കളും തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നു. ഈ കരാറുകാരും അവരുടെ ബന്ധുക്കളും തീവ്രവാദ ഫണ്ടിംഗിൽ ഉൾപ്പെട്ടതായും കണ്ടെത്തി.
ഭീകരതയ്ക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും 350 കരാറുകാരുടെ ജോലികൾ നിർത്തിവെക്കുകയും മറ്റ് 650 കരാറുകാർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഇവർക്ക് അനുകൂലമായി സർട്ടിഫിക്കറ്റ് ലഭിച്ചാലേ ഈ 650 കരാറുകാർക്ക് ഇനി ജോലി തുടരാനാകൂ. പുതിയ കരാറുകാർ സിഐഡിക്കും പൊലീസിനും മുമ്പാകെ ഹാജരാകണമെന്നും ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട് . എൻഒസി ഇല്ലാത്ത പുതിയ കരാറുകാർക്ക് ടെൻഡർ നടപടികളിൽ പങ്കെടുക്കാനാകില്ല. പണി നിർത്തിയതിനെ തുടർന്ന് ചില കരാറുകാർ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തീവ്രവാദ, വിഘടനവാദ സംഘടനകളുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും സർക്കാർ കണ്ടുകെട്ടുന്നുണ്ട്.
Comments