വയനാട്: വയനാട്ടിൽ വനവാസികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ വീഴ്ചവരുത്തിയ താൽക്കാലിക ഡോക്ടറെ പിരിച്ചുവിട്ടു. കുട്ടി ചികിത്സ തേടിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കൽ കോളേജിലെ താത്കാലിക ഡോക്ടറെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ചികിത്സിക്കുന്നതിൽ ഡോക്ടർ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
വെള്ളമുണ്ട കാരാട്ടുക്കുന്ന വനവാസി കോളനിയിലെ ബിനീഷ്, ലീല ദമ്പതികളുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ് മാർച്ച് 22-നാണ് മരണത്തിന് കീഴടങ്ങിയത്. വിളർച്ചയും പോഷകാഹാരകുറവും ന്യൂമോണിയയുമാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യക്തമാണ്. ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ച കുഞ്ഞിന് മതിയായ ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കടുത്ത പനിയുണ്ടായിരുന്ന കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കിയില്ല. അഡ്മിറ്റ് ചെയ്യാതെ പനിയ്ക്കുള്ള മരുന്നുകൾ നൽകി വീട്ടിലേക്ക് മടക്കി അയച്ചു. പിറ്റേ ദിവസം കുഞ്ഞ് മരിച്ചു.
വീട്ടിൽ കുത്തിവെപ്പിനെത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരാണ് കുഞ്ഞിന്റെ ആരോഗ്യനില കണ്ട് മാനന്തവാടി മെഡിക്കൽ കോളേജിലെത്തിക്കണമെന്ന് കുടുംബത്തെ അറിയിച്ചത്. തുടർന്ന് ട്രൈബൽ വകുപ്പ് അനുവദിച്ച ആംബുലൻസിൽ കുഞ്ഞിനെ മെഡിക്കൽ കോളേജിലെത്തിച്ചത്. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വേണ്ട രീതിയിലുള്ള ചികിത്സ നൽകിയില്ല.
സംഭവത്തിൽ വയനാട് ഡിഎംഒ പ്രാഥമിക അന്വേഷണം നടത്തി. മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന് റിപ്പോർട്ട് സമർപ്പിച്ചു. വെള്ളമുണ്ട ഫാമലി ഹെൽത്ത് സെൻററിലെ 2 ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായോയെന്ന് കണ്ടെത്തൽ ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷനും അന്വേഷണം നടത്തുന്നുണ്ട്.
Comments