കൊച്ചി : കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നുവെന്ന പ്രവചനവുമായി ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവനും ബ്ലോഗറുമായ മുരളി തുമ്മാരുകുടി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ഈ പ്രവചനം
പ്രളയം ആയാലും മുങ്ങിമരണം ആണെങ്കിലും മുൻകൂർ പ്രവചിക്കുക എന്നതാണല്ലോ തന്റെ രീതി . കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസം പ്രോഡക്ട് ആണ് ഹൗസ് ബോട്ട് എന്നും എന്നാൽ ഒരിക്കൽ പോലും ഹൗസ്ബോട്ടിൽ ചെല്ലുമ്പോൾ ഒരു സേഫ്റ്റി ബ്രീഫിങ്ങ് ലഭിക്കാറില്ലെന്നും മുരളി തുമ്മാരുകുടി പറയുന്നു.
ഈ ഹൗസ്ബോട്ടിലെ ഡ്രൈവർമാർക്ക് ആരെങ്കിലും സുരക്ഷാ പരിശീലനം നൽകിയിട്ടുണ്ടോ ?ഒരു വിമാനത്തിൽ കയറുമ്പോൾ അല്ലെങ്കിൽ ക്രൂസ് ഷിപ്പിൽ കയറുമ്പോൾ ലഭിക്കുന്ന സേഫ്റ്റി ബ്രീഫിങ്ങ് പോലെ ഒന്ന് എന്ത് കൊണ്ടാണ് നമുക്ക് ഹൗസ്ബോട്ടിൽ ഇല്ലാത്തത്?നൂറിൽ ഏറെ ആളുകളുമായി ഒഴുകുന്ന പാർട്ടി ബോട്ടുകൾ ആലപ്പുഴയിൽ കണ്ടു, ഒരു അപകടം ഉണ്ടായാൽ എത്ര പേർ ബാക്കി ഉണ്ടാകും ?
ഹൗസ് ബോട്ടിലെ ഭക്ഷണം ആണ് അതിന്റെ പ്രധാന ആകർഷണം . ബോട്ടിൽ തന്നെയാണ് ഭക്ഷണം ഉണ്ടാക്കുന്നത് . ഹൗസ് ബോട്ട് മൊത്തം എളുപ്പത്തിൽ കത്തി തീരാവുന്ന വസ്തുക്കൾ ആണ് . ഒരു അപകടം ഉണ്ടാകാൻ ഒരു ചെറിയ അശ്രദ്ധ മതി . അപകടങ്ങൾ ഉണ്ടാകുന്നുണ്ട് . ടൂറിസം ബോട്ടുകളുമായി (ഹൗസ് ബോട്ട്, പാർട്ടി ബോട്ട്, ശിക്കാര ഒക്കെ കൂട്ടിയാണ് പറയുന്നത്) ആളുകൾ മരിക്കുന്നുണ്ട് .
ഹൗസ്ബോട്ടിൽ അഗ്നിബാധകൾ ഉണ്ടാകുന്നുണ്ട് . ഇത്തരം ബോട്ടുകൾ കായലിന്റെ നടുക്ക് മുങ്ങാൻ പോകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട് . ഒറ്റക്കൊറ്റക്കായി ആളുകൾ മരിക്കുന്നുമുണ്ട് . ഇത്തരം ചെറിയ ചെറിയ അപകടങ്ങൾ അല്ലെങ്കിൽ അപകട സാഹചര്യങ്ങൾ ശ്രദ്ധിച്ചാണ് വലുതെന്തോ വരാറുണ്ടെന്ന് ഞങ്ങൾ പ്രവചിക്കുന്നത് . പക്ഷെ ഒരു പത്തു പേർ മരിച്ച സംഭവം ഇതുവരെ ഉണ്ടായിട്ടില്ല . അതുകൊണ്ട് തന്നെ ഇതൊന്നും വർത്തയാകുന്നില്ല, ചർച്ചയാകുന്നില്ല, അധികാരികളുടെ ശ്രദ്ധ അങ്ങോട്ട് തിരിയുന്നില്ല, പക്ഷെ അതുണ്ടാകും . ലൈസൻസ് ഇല്ലാത്ത ബോട്ടുകൾ അനവധി ഉണ്ടായിരുന്നു എന്ന് കണ്ടെത്തും
പരിശീലനം ഇല്ലാത്ത ഡ്രൈവർമാർ ഉണ്ടായിരുന്നു എന്ന് വാർത്ത വരും . ടൈറ്റാനിക്കിലെ പോലെ ആവശ്യത്തിന് വ്യക്തിസുരക്ഷാ ഉപകരണങ്ങൾ ഇല്ലായിരുന്നു എന്ന് കണ്ടെത്തും . മാധ്യമങ്ങളിൽ “ഡ്രൈവർ മദ്യപിച്ചിരുന്നത്രേ” വരും . ഹൗസ് ബോട്ട് സുരക്ഷാ വിദഗ്ദ്ധരുടെ വലിയ സംഘം ചാനലുകളിൽ പറന്നിറങ്ങും . ബോട്ട് സുരക്ഷയെപ്പറ്റി “ആസ്ഥാന ദുരന്തൻ ഒന്നും പറഞ്ഞില്ല” എന്നുള്ള കുറ്റപ്പെടുത്തൽ ഉണ്ടാകും . കളക്ടറോ മന്ത്രിയോ “ഹൗസ് ബോട്ടുകൾ ഉടൻ നിരോധിക്കും”
കുറച്ചു നാളേക്ക് നാട്ടുകാരും മറുനാട്ടുകാരും ഇത്തരം ബോട്ടുകളിൽ കയറാതാകും . അവസരം നോക്കി ശ്രീലങ്കയോ ഐവറി കോസ്റ്റോ ഹൗസ് ബോട്ട് ടൂറിസത്തിൽ മേൽക്കൈ നേടും . അതൊക്കെ വേണോ ? ഇപ്പോൾ ടൂറിസം ബോട്ട് ഉടമകളും സർക്കാർ സംവിധാനവും ഒരുമിച്ച് പ്രവർത്തിച്ചാൽ ഈ രംഗത്ത് കൂടുതൽ പ്രൊഫഷണലിസം കൊണ്ടുവരാൻ സാധിക്കില്ലേയെന്നും മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Comments