ഇടുക്കി : വാത്തിക്കുടിയിൽ മരുമകന്റെ വെട്ടേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. വാത്തിക്കുടി ആമ്പക്കാട് ഭാസകരന്റെ ഭാര്യ രാജമ്മ ആണ് മരിച്ചത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാസ്കരനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുരിക്കാശ്ശേരി പോലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.
കഴിഞ്ഞ ദിവസം സമാനരീതീയിൽ തിരുവനന്തപുരത്ത് ഭാര്യമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. അരുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറയാണ് കൊല്ലപ്പെട്ടത്. താഹിറയെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം അലി അക്ബർ ഭാര്യ മുംതാസിനെയും വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. പിന്നാലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പോലീസ് അറിയിച്ചു. മുംതാസും അലി അക്ബറും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
അതേസമയം അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അഞ്ച് വയസുകാരൻ വെട്ടേറ്റ് മരിച്ചിരുന്നു. അസം സ്വദേശിയായ നജിറുൽ ഇസ്ലാം ആണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കും മറ്റൊരു തൊഴിലാളിയ്ക്കും പരിക്കേറ്റിരുന്നു. തുടർന്ന് പ്രതിയെ പ്രദേശവാസികൾ ചേർന്ന് പിടിച്ചുകെട്ടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Comments