ആലപ്പുഴ : ആലപ്പുഴ ജില്ലാ ആശുപത്രിയിൽ എട്ടുമാസം ഗർഭിണിയായ ഡോക്ടർക്ക് നേരെ അതിക്രമം നടത്തിയ സംഭവത്തിൽ രോഗി അറസ്റ്റിൽ. ബിഹാർ സ്വദേശി രാമചന്ദ്ര റായ് ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശിയായ അഞ്ജനി റായിയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രോഗിക്കൊപ്പം ആശുപത്രിയിലെത്തിയ ആളായിരുന്നു അഞ്ജനി.
ബുധനാഴ്ച രാത്രിയോടെ രാമചന്ദ്രറായിക്ക് അപസ്മാരം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ഒപ്പം ജോലി ചെയ്യുന്ന ആറ് വിവിധ ഭാഷാ തൊഴിലാളികൾ രോഗിക്കൊപ്പം എത്തിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന അത്യാഹിത വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. നീരജ അനു ജയിംസ് ആണ് പ്രാഥമിക ചികിത്സ നൽകിയത്. തുടർന്ന് വിദഗ്ധ ചികിത്സയ്‌ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചതോടെ രോഗിയും സംഘവും പ്രശ്‌നമുണ്ടാക്കുകയായിരുന്നു.
ഡോക്ടറെ ചവിട്ടാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ഗർഭിണിയായ ഡോക്ടറെ സെക്യൂരിറ്റി ജീവനക്കാരൻ എത്തിയാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ രോഗിക്കൊപ്പമെത്തി അതിക്രമം നടത്തിയ അഞ്ജനിയെ അതിവേഗം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രോഗിയെയും ഒടുവിൽ പിടികൂടിയത്.
Comments