കോട്ടയം: ‘ജോലിയെടുത്താൽ ശമ്പളം കിട്ടണം, ഇല്ലെങ്കിൽ ഇനിയും പ്രതിഷേധിക്കും’ കെഎസ്ആർടിസി കണ്ടക്ടർ അഖില പറഞ്ഞു. ശമ്പളമില്ലാതെ ജോലിയിൽ തുടരുന്നതിൽ പ്രതിഷേധിച്ച് ‘ശമ്പളരഹിത സേവനം 41ാം ദിവസ’മെന്ന ബാഡ്ജ് ധരിച്ച അഖില ജോലിക്കെത്തിയിരുന്നു. പ്രതിഷേധം സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നാണ് കെഎസ്ആർടിസിയുടെ നിലപാട്. ഇതേ തുടർന്ന് അഖിലയെ കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയിരുന്നു.
വൈക്കം ഡിപ്പോയിൽനിന്നു പാലായിലേക്കാണ് സ്ഥലം മാറ്റം. ജനുവരി 11ന് ആണ് ഇവർ പ്രതിഷേധ ബാഡ്ജ് ധരിച്ച് ജോലിക്കെത്തിയത്. വൈക്കം ടിവി പുരം സ്വദേശിയാണ് അഖില. 2022 ഡിസംബറിലെ ശമ്പളം കിട്ടാതായതോടെ വീട്ടിലെ കാര്യങ്ങൾ ആകെ തകിടം മറിഞ്ഞെന്നും തനിക്ക് ലഭിച്ചിരുന്ന ശമ്പളം കൊണ്ടാണ് കുടുംബം കഴിയുന്നതെന്നും അഖില പറഞ്ഞു. ഭർത്താവ് ശെൽവരാജ് സപ്താഹ ആചാര്യനാണെന്നും അദ്ദേഹത്തിന് സ്ഥിരവരുമാനമില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. വീട്ടു ചിലവും വായ്പകളുടെ തിരിച്ചടവുമുണ്ട്. മകന്റെ കാര്യങ്ങളും നോക്കണം. താൻ ആരെയും സർവീസ് മുടക്കാതെയും ആരെയും ബുദ്ധിമുട്ടിക്കാതെയുമാണ് പ്രതിഷേധിച്ചത്. ഇത് ജനാധിപത്യ രാജ്യമല്ലെ പ്രതിഷേധിക്കാനുള്ള അവകാശമില്ലെയെന്നും അഖില ചോദിച്ചു.
പാലാ ഡിപ്പോയിലേക്ക് വീട്ടിൽ നിന്ന് 50 കിലോമീറ്റർ ദൂരമുണ്ട്. പുലർച്ചെയുള്ള ഡ്യൂട്ടിയാണെങ്കിൽ തലേന്ന് വൈകിട്ട് പോകേണ്ടി വരും. താമസിച്ചാൽ അന്ന് വീട്ടിലെത്താനും സാധിക്കില്ല. പാലായിൽ സ്ത്രീകൾക്ക് വിശ്രമമുറിയില്ലെന്നും അഖില പറഞ്ഞു. എംഎസ്സി ബിഎഡ് ബിരുദ്ധധാരിയാണ് അഖില. 13 വർഷമായി കെഎസ്ആർടിസി ജീവനക്കാരിയാണ്. കഴിഞ്ഞവർഷം മുൻപ് ശമ്പളം കിട്ടാതെ വന്നത്തോടെ വിഷു ദിവസവും അഖില വൈക്കം ഡിപ്പോയിൽ നിരാഹാരസമരം നടത്തിയിരുന്നു.
Comments